ഇത്തവണത്തെ കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിൽ സാമ്പത്തികവിദഗ്ധർ. സാധാരണക്കാരിലേക്ക് പണം എത്തുന്നതിന് ഉതകുന്ന നടപടികൾ പ്രതീക്ഷിക്കാം. സാമ്പത്തികവളർച്ചയെ മാന്ദ്യം പിടികൂടാതിരിക്കാൻ പൊതുനിക്ഷേപം ഉയർത്തണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നോട്ടുറദ്ദാക്കൽ നഷ്ടമാക്കിയ സാധാരണക്കാരന്റെ ക്രയശേഷി തിരിച്ചുകിട്ടാൻ ജനപ്രിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടികൾ തന്നെ വേണമെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ബജറ്റിനെ ഇതേദിശയിലേക്കുതന്നെ നയിക്കും. പ്രത്യക്ഷനികുതിനിരക്കുകളിലെ ഇളവുകൾ ജനങ്ങളുടെ കയ്യിൽ പണം മിച്ചംവരുത്തും, കൂടുതൽ പേരെ നികുതി വലയത്തിലെത്തിക്കുകയും ചെയ്യും. ജി.എസ്.ടി വരുന്ന സാഹചര്യത്തിൽ പരോക്ഷനികുതികളിൽ അരുൺ ജെയ്റ്റ്ലി കാര്യമായ മാറ്റംവരുത്തിയേക്കില്ല.
ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യമേഖലകളിലെ സർക്കാരിന്റെ നിക്ഷേപം ഉയർത്തണം. ഇത് നോട്ടുപിൻവലിക്കൽ സൃഷ്ടിച്ച മാന്ദ്യം മറികടക്കാൻ അനിവാര്യമാണ്. സംസ്ഥാനങ്ങൾക്കുണ്ടായ നികുതിനഷ്ടം നികത്താനും സഹകരണമേഖലയെ ഉത്തേജിപ്പിക്കാനും നടപടി വേണം.
നോട്ടുരഹിത ഇടപാടുകളെ പ്രോൽസാഹിപ്പിക്കാനും സാധ്യതയുണ്ട്. 50000 രൂപയ്ക്കുമേലുള്ള പണക്കൈമാറ്റത്തിന് സർവീസ് ചാർജ് കുത്തനെ ഉയർത്തണമെന്ന ബാങ്കുകളുടെ ആവശ്യം പരിഗണിക്കപ്പെട്ടേക്കാം. പണരഹിത ഇടപാടുകളിലേക്ക് രാജ്യം മാറണമെങ്കിൽ മുക്കിലും മൂലയിലും കുറഞ്ഞചെലവിൽ ടെലികോം, ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കണം. സൈബർ സെക്യൂരിറ്റി ആക്ടിൽ ഭേദഗതി വേണം. പണരഹിതഇടപാടുകൾ ലളിതവും ചെലവുകുറഞ്ഞതുമാക്കാൻ കണ്ടുപിടുത്തങ്ങൾക്കും സ്റ്റാർട്അപുകൾക്കുമായി ഇളവുകളും ആനുകൂല്യങ്ങളും ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കാം.