കറൻസി ഉപയോഗിച്ചുള്ള വലിയ പണമിടപാടുകൾ ചെലവേറിയതാക്കണമെന്നും ക്രെഡിറ്റ് കാർഡ് ഒഴികെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയുള്ള ഇടപാടുകൾ സൗജന്യമാക്കണമെന്നും മുഖ്യമന്ത്രിമാരുടെ സമിതി ശുപാർശ ചെയ്‌തു. ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാൻ നിയോഗിക്കപ്പെട്ടതാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അധ്യക്ഷനായ സമിതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമിതി ഇന്നലെ നൽകിയ ഇടക്കാല റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ:
∙ കറൻസി ഉപയോഗിച്ചുള്ള വലിയ ഇടപാടുകൾ നിരുൽസാഹപ്പെടുത്തണം. ഇടപാട് ചെലവേറിയതാക്കുകയാണ് അതിനുള്ള മാർഗം. ഉദാഹരണത്തിന്, ഒരു സമയം 50000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അതിന് നിശ്‌ചിത ഫീസ് ചുമത്തണം.
∙ ആധാർ നമ്പർ ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിയും മറ്റുമുള്ള ഇടപാടുകളും ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകളും സൗജന്യമാക്കണം.
∙ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി നടത്തിയാൽ പഴയ ഇടപാടുകൾക്കു പോലും നികുതി ചുമത്തുമെന്ന് വ്യാപാരികൾക്ക് ആശങ്കയുണ്ട്. അത് പരിഹരിക്കണം. ഡിജിറ്റൽ ഇടപാട് കൂടുതൽ സുരക്ഷിതമെന്ന സ്‌ഥിതിയുണ്ടാക്കണം.