ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ ഉജ്വല വിജയം സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടുതൽ കരുത്തും ധൈര്യവും പകരുന്നു. നോട്ട് അസാധുവാക്കൽ രാജ്യവ്യാപകമായ വലിയ എതിർപ്പുകൾ ഉണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പു വിജയം വിമർശനങ്ങളെ അസാധുവാക്കുന്നു.
ഇതോടെ ജനപ്രിയമല്ലാത്ത കടുത്ത സാമ്പത്തിക നടപടികളുമായി നരേന്ദ്ര മോദി ഇനിയും വരുമെന്നുറപ്പായി. നോട്ട് അസാധുവാക്കൽ ബിജെപി പ്രവർത്തകർക്കിടയിലും പ്രശ്നമാകുമോ എന്നു പാർട്ടി നേതൃത്വത്തിന് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ കള്ളപ്പണക്കാരെ പിടികൂടുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞതു ജനം വിശ്വസിച്ചു. രണ്ടരവർഷമായി നരേന്ദ്ര മോദി സാമ്പത്തികമേഖലയിൽ പല പരിഷ്കാരങ്ങളും നടപ്പാക്കിവരികയാണ്.
മെയ്ഡ് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, ക്ലീൻ ഇന്ത്യ എന്നിങ്ങനെ പലരൂപങ്ങളിൽ അവ നടപ്പാക്കിവരുന്നു. ഇനിയുള്ള ആദ്യ സാമ്പത്തിക അജൻഡ ചരക്കുസേവന നികുതി നടപ്പാക്കുകയാണ്. 16നു ചേരുന്ന ജിഎസ്‌ടി കൗൺസിൽ കരടുബില്ലിന് അംഗീകാരം നൽകും. ബജറ്റ് സമ്മേളനത്തിൽ ഇതു പാസാക്കും. അതിനുശേഷം പകുതി സംസ്ഥാന നിയമസഭകൾ കൂടി അംഗീകാരം നൽകുന്നതോടെ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാകും. ദേശീയ വരുമാനം രണ്ടു ശതമാനം വരെ വർധിക്കാൻ ഇതു സഹായിക്കുമെന്നാണു കരുതുന്നത്.
ഇതു കഴിഞ്ഞാൽ മോദി സർക്കാരിന്റെ കർക്കശനടപടി ബെനാമി സ്വത്തിനെതിരെ ആയിരിക്കും. ഇതിനുള്ള ബിൽ പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. കള്ളപ്പണത്തിനെതിരായ നീക്കത്തിന്റെ പ്രധാന ഭാഗമാണിതും. മറ്റൊരു സാമ്പത്തിക പരിഷ്കാരം ആലോചനയിലുള്ളത് ആദായനികുതി പൂർണമായും നിർത്തലാക്കി പകരം ബാങ്കിങ് ട്രാൻസാക്‌ഷനു നികുതി ഏർപ്പെടുത്തുക എന്നതാണ്. മൂന്നുലക്ഷം രൂപയ്ക്കു മേലുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴിതന്നെ ആവണം എന്നു ബജറ്റിൽ വ്യവസ്ഥ കൊണ്ടുവന്നതാണ്.
ബാങ്ക് വഴിയുള്ള എല്ലാ ഇടപാടുകൾക്കും നികുതി വന്നാൽ നികുതി വെട്ടിക്കൽ ഇല്ലാതാക്കാനാകും. എല്ലാ സബ്സിഡികളും ആധാർ വഴി നൽകാനുള്ള തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. ഭക്ഷ്യ, വളം സബ്സിഡികൾ ഇപ്പോൾ ആധാർ വഴിയാണ്. ആധാർ വ്യാപകമാകുന്നതോടെ സബ്സിഡികളിലൂടെയുള്ള അഴിമതിയും ചോർച്ചയും പാടേ ഒഴിവാക്കാനാകും.
സാമ്പത്തിക മേഖലയിൽ ഒതുങ്ങുന്നതല്ലെങ്കിലും നരേന്ദ്ര മോദി മറ്റൊരു പരിഷ്കാരം നടപ്പാക്കാൻ കഴിഞ്ഞ കുറേനാളായി വാദിക്കുന്നു: ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുക എന്ന ഈ വാദം ശക്തമായിവരികയാണ്. 2024 മുതൽ നടപ്പാക്കാനാണ് ഇപ്പോൾ ആലോചന.