യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സ് (UPI) പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്ന് ഐസിഐസിഐ, എസ്ബിഐ ബാങ്കുകള്‍ സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സംശയം കാരണം തങ്ങളുടെ ഉപഭോക്താക്കള്‍ ഫോൺപേ യുപിഐ ആപ്പ് ഉപയോഗിക്കുന്നത് ഐസിഐസിഐ ബാങ്ക് വിലക്കിയിരുന്നു. ഈ ആപ്ലിക്കേഷന്‍ മറ്റുള്ളവയില്‍ നിന്നും നിരവധി വ്യത്യസ്തത കാണിക്കുന്നുവെന്ന് ബാങ്ക് കണ്ടെത്തിയിരുന്നു.
ഫ്ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ യെസ് ബാങ്കുമായി ചേര്‍ന്ന് യുപിഐ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനാണ്. ഈയടുത്താണ് ഇത്തരത്തിലുള്ള പേയ്‌മെന്റ് രീതി ഫ്ലിപ്കാര്‍ട്ട് പരിചയപ്പെടുത്തിയത്. ഫോൺപേ യുപിഐ പേയ്മെന്റ് ചെയ്യുന്ന ഉപഭോക്താവിന് തന്റെ ഇ-വോലറ്റില്‍ ക്യാഷ്ബാക്ക് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. എന്നാല്‍ ഇതില്‍ ഐസിഐസിഐ ബാങ്കിന്റെ കാര്‍ഡ് ചേര്‍ക്കാന്‍ സാധിക്കില്ല ഇപ്പോള്‍. യുപിഐ പ്ലാറ്റ്‌ഫോമിന്റെ മുഖമുദ്ര തന്നെ പരസ്പര പ്രവര്‍ത്തനക്ഷമതയാണ്. അതായത്, കാര്‍ഡ് ഏതു ബാങ്കിന്റെതായാലും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ പറ്റണമെന്ന് സാരം.
ഫോൺപേ സിഇഒ സമീർ നിഗം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇങ്ങനെ ചെയ്യും മുന്നേ ബാങ്കുകള്‍ തങ്ങളോട് ഒരക്ഷരം പോലും പറഞ്ഞില്ല. ഇങ്ങനെ സംഭവിക്കുമെന്ന് സൂചന പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍-ബാങ്കിങ് ആപ്ലിക്കേഷനുകളിലേയ്ക്കുള്ള യുപിഐ ഡേറ്റ ഒഴുക്ക് ചിലപ്പോഴൊക്കെ സംശയാസ്പദമാണ്. ചില ആപ്പുകള്‍ അവരുടെ സ്വന്തം നിലയ്ക്കാണ് ഇത്തരം ഡേറ്റ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും പണമിടപാട് നടത്താന്‍ ഏതു പ്ലാറ്റ്‌ഫോം തെരഞ്ഞെടുക്കണം എന്നുള്ള ഉപഭോക്താവിന്റെ അവകാശത്തിനു വരെ ഭംഗം വരുത്തുകയും ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് വിശദീകരണം നല്‍കി. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യുപിഐ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
എന്നാല്‍ ഉപഭോക്തൃ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിക്ക് ഒരിക്കലും ലഭിക്കില്ലെന്ന് ഉറപ്പു വരുത്തിയതായി എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മഞ്ജു അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് പേടിഎം വോലറ്റിലേയ്ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണം ചേര്‍ക്കുന്നത് എസ്ബിഐ തടഞ്ഞിരുന്നു. 'ബഡി' എന്ന പേരില്‍ ബാങ്കിന് സ്വന്തമായി വോലറ്റ് നിലവിലുണ്ട്.