സംസ്ഥാനത്തു വ്യാജ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിച്ചു ചർമരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഏറിയതോടെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ തുടങ്ങി. കഴിഞ്ഞ മാസം മാത്രം 18 കേസുകൾ റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണു പുതിയ നീക്കം. കണക്കനുസരിച്ച് ഒരു ദിവസം മൂന്നു – നാലു കോടി രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ സംസ്ഥാനത്തു വിൽക്കുന്നുണ്ട്. ഇവയിൽ പകുതിയോളം വ്യാജനാണെന്നാണു കണ്ടെത്തൽ. പ്രമുഖ ബ്രാൻഡുകളുടെ തനിപ്പകർപ്പായി പുറത്തിറക്കുന്ന ക്രീമുകളും പൗഡറുകളുമാണു കൂട്ടത്തിൽ വില്ലൻമാർ. ഇവയിൽ പലതും ബില്ലുകൾ ഇല്ലാതെയാണു വിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവ കൂടാതെ ചൈനയിൽ നിന്നു ചർമത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം സൗന്ദര്യവർധക ഉൽപന്നങ്ങൾ അനിയന്ത്രിതമായി എത്തുന്നുണ്ട്. ഇരുപത്തയ്യായിരത്തിൽ താഴെ മാത്രം മെഡിക്കൽ ഷോപ്പുകളും ആശുപത്രി ഫാർമസികളും പ്രവർത്തിക്കുന്ന സംസ്ഥാനത്തു നിലവിൽ 48,000 ബ്യൂട്ടിപാർലറുകളുണ്ടെന്നാണു ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇവയിൽ പലതും ഇത്തരം നിലവാരം കുറഞ്ഞ സൗന്ദര്യവർധക വസ്തുക്കൾ പരീക്ഷിക്കുന്നതുമൂലം പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും അധികൃതർ കണ്ടെത്തി.
ചൈനയിൽ നിന്നുള്ള ഫെയ്സ് പൗഡറുകൾ (ഫൗണ്ടേഷൻ), ക്രീമുകൾ, ഹെയർ ഡൈ, ആഫ്റ്റർ ഷേവ് ലോഷൻ, മുടിയിൽ ഉപയോഗിക്കുന്ന ചിലതരം സ്പ്രേ, ഫെയ്സ് പായ്ക്കുകൾ തുടങ്ങിയവയിലാണു വ്യാജൻ ഏറ്റവും കൂടുതൽ വാഴുന്നത്. പ്രമുഖ സൗന്ദര്യവർധക ഉൽപന്ന ബ്രാൻഡുകളുടെ ശൈലിയിലാകും പായ്ക്കിങ്ങും മറ്റും. ഒറ്റ നോട്ടത്തിൽ കണ്ടാൽ വ്യത്യാസവും തോന്നില്ല. സൗന്ദര്യ വർധനയ്ക്കു കഴിക്കാനുള്ള ഗുളികയും ചൈനയിൽ നിന്നു വരുന്നുണ്ട്.