എടിഎം ഇടപാടുകൾക്കു കടുത്ത നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇപ്പോഴുള്ള സൗജന്യ പിൻവലിക്കലുകൾ വെട്ടിച്ചുരുക്കി മാസത്തിൽ മൂന്നെണ്ണം മാത്രമാക്കും. പിന്നീടുള്ള ഉപയോഗങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കും.
ബാങ്കുകളുമായി കേന്ദ്ര സർക്കാർ നടത്തിയ പ്രീ-ബജറ്റ് ചർച്ചയിലാണ് ഈ നിർദേശം ഉയർന്നുവന്നത്. ഡിജിറ്റൽ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള നടപടിയായിട്ടാകും സർക്കാർ ഈ നിയന്ത്രണങ്ങൾ അവതരിപ്പിക്കുക.
ഫ്രീ ട്രാൻസാക്ഷനുകളുടെ എണ്ണം കുറയ്ക്കുന്നതോടെ എടിഎം കാർഡുകൾ ഉപയോഗിച്ചു ഡിജിറ്റൽ പേമെന്റ് നടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നാണു സർക്കാർ കരുതുന്നത്. നിലവിൽ മിക്ക ബാങ്കുകളും മാസത്തിൽ അഞ്ച് എടിഎം ട്രാൻസാക്ഷനുകൾ സൗജന്യമായി നൽകുന്നുണ്ട്. ഇതാണ് മൂന്നായി വെട്ടിച്ചിരുക്കുന്നത്. പിന്നീടുള്ള ഉപയോഗത്തിന് 20 രൂപയിലധികം സർവീസ് ചാർജ് ഈടാക്കും. എടിഎമ്മിൽനിന്നും പണം കിട്ടിയില്ലെങ്കിലും സർവീസ് ചാർജ് നൽകേണ്ടിവരുന്നതടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ തീരുമാനം സാധാരണക്കാർക്കു തിരിച്ചടിയാകും.