നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഭൂരിഭാഗം കറൻസി നോട്ടുകളും പിൻവലിക്കുമ്പോൾ സർക്കാറിന്റെ മുന്നിൽ നിരവധി ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് രാജ്യത്തെ പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് കൊണ്ടുവരിക എന്നതു തന്നെയായിരുന്നു. ഇതിന്റെ നീക്കങ്ങൾ സജീവമായി കഴിഞ്ഞു.
രാജ്യത്തെ സാമ്പത്തിക മേഖലയെ അടുത്ത വർഷങ്ങളിൽ നയിക്കാൻ പോകുന്നത് സാങ്കേതിക സംവിധാനങ്ങളാണ്. ഇതിന്റെ തുടക്കമെന്നോണം സർക്കാർ തന്നെ ഇടപാടുകൾക്കായി ഭീം ആപ്ലിക്കേഷൻ പുറത്തിറങ്ങി കഴിഞ്ഞു. ഇതിന്റെ പരിസ്കരിച്ച, ആധാറുമായി ബന്ധിപ്പിച്ച പതിപ്പ് ഉടൻ വരുമെന്നാണ് കരുതുന്നത്.
ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ ഇന്ത്യയിൽ വലിയ കുതിച്ചുചാട്ടമാണ് വരാൻപോകുന്നതെന്നാണ് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത് പറഞ്ഞത്. രാജ്യത്തെ ഭൂരിഭാഗം നോട്ടുകൾ പിൻവലിച്ചതിലൂടെ രാജ്യത്തെ ഇ–ഇടപാടുകളിൽ വലിയ മാറ്റങ്ങളുണ്ടാക്കി, തുടർന്നും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലാസ്റ്റിക് കാർഡ്, എടിഎം, പിഒഎസ് മെഷീനുകൾ അപ്രസക്തമാകുമെന്നും അമിതാഭ് കാന്ത് പ്രവചിക്കുന്നു.
കടലാസ് നോട്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ കുറഞ്ഞുവരും. വരും വർഷങ്ങളിൽ കറൻസി ഇടപാടുകൾ അപ്രസക്തമാകും. രാജ്യം വലിയൊരു ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. എല്ലാ ഇടപാടുകളും കേവലം ഒരു വിരൽ അടയാളത്തിലും മൊബൈലിലേക്കും ചുരുങ്ങുമെന്നും അമിതാഭ് കാന്ത് പറയുന്നു. വിരൽ അടയാളം ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്താനുള്ള സംവിധാനങ്ങൾ വ്യാപകമാകും. കേവലം 30 സെക്കന്റിനുള്ളിൽ ആധാർ ഉപയോഗിച്ചു ഇടപാട് നടത്താനാകും.
രാജ്യത്ത് ഒരു കോടി മൊബൈൽ കണക്ഷണുകളും ബയോമെട്രിക്സും ഉണ്ട്. ഇന്ന് ലോകത്ത് ഇത്രയും സംവിധാനങ്ങളുള്ളത് ഇന്ത്യയിൽ മാത്രമാണ്. കറൻസി പിൻവലിച്ചതിലൂടെ ഡിജിറ്റൽ ഇടപാടുകൾ ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.