സർക്കാർ അനുവദിച്ച 50 ദിവസ കാലാവധിക്കകം അസാധു നോട്ടുകൾ മാറ്റാത്തവർക്ക് ഇനി കേരളത്തിൽ നോട്ട് മാറ്റാനോ, അസാധു നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയില്ല. നോട്ട് പിൻവലിക്കൽ പദ്ധതി കാലാവധി അവസാനിച്ച ഡിസംബർ 30നു ശേഷം റിസർവ് ബാങ്ക് ഓഫിസുകളിൽ അസാധു നോട്ട് കൈമാറാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആർബിഐ ഓഫിസുകളിൽ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു.
ഡിസംബർ 31നു കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വിദേശത്തായിരുന്നവർക്കു മാത്രമേ ഇനി നോട്ട് മാറ്റാൻ കഴിയൂ എന്നാണ് ഇപ്പോൾ ആർബിഐ നിലപാട്. മാത്രമല്ല, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ മാത്രമേ അസാധു നോട്ടുകൾ സ്വീകരിക്കൂ. ഇതനുസരിച്ച്, കേരളത്തിൽ നിന്നുള്ള പ്രവാസികളും വിദേശയാത്രയിലായിരുന്നവരും ഇനി നോട്ട് മാറാൻ ചെന്നൈയിൽ എത്തേണ്ടിവരും.
അസാധു നോട്ട് മാറുന്നതിനുള്ള നിബന്ധനകൾ ഇവയാണ്:
∙ നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്ന പ്രവാസികൾക്കു ജൂൺ 30 വരെയും വിദേശയാത്രയിൽ ആയിരുന്നവർക്കു മാർച്ച് 31 വരെയുമാണ് അസാധു നോട്ട് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. ഒറ്റത്തവണ മാത്രമേ ഇതു കഴിയൂ. മറ്റൊരാളെ ഇതിനായി നിയോഗിക്കാൻ കഴിയില്ല.
∙ വിദേശയാത്രയിലായിരുന്നവർക്കു നിക്ഷേപിക്കാവുന്ന പണത്തിനു പരിധിയില്ല. എന്നാൽ, പ്രവാസികൾക്ക് 25,000 രൂപയേ നിക്ഷേപിക്കാനാകൂ.
∙ നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന പാസ്പോർട്ടിന്റെ ഒറിജിനൽ ഹാജരാക്കണം. ഇൗ കാലയളവിൽ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയൽ കാർഡ്, അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവയും നൽകണം. പ്രവാസികൾ ഡിസംബർ 30നു ശേഷമാണു നാട്ടിലെത്തിയതെന്നു തെളിയിക്കുന്ന കസ്റ്റംസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
∙ വിവരങ്ങളും രേഖകളും തൃപ്തികരമെങ്കിൽ ഇടപാടുകാരൻ കൈമാറുന്ന അസാധു നോട്ടുകൾ ഒരാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടിലേക്ക് ആർബിഐ നിക്ഷേപിക്കും.
∙ അസാധു നോട്ടുകൾ റിസർവ് ബാങ്ക് സ്വീകരിക്കാത്തതു സംബന്ധിച്ച പരാതികൾ 14 ദിവസത്തിനകം ആർബിഐയുടെ മുംബൈയിലെ കേന്ദ്ര ഓഫിസിൽ നൽകണം.
∙ പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് ഇനി പണം മാറ്റാനാകില്ല.