നോട്ട് പ്രതിസന്ധി സംസ്ഥാനത്തെ കാർഷിക, ചില്ലറ വ്യാപാരമേഖലകളുടെ നടുവൊടിച്ചു. കാർഷികമേഖലയെ കൂടുതൽ ആശ്രയിക്കുന്ന ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വാണിജ്യ നികുതിവരുമാനം വൻതോതിൽ കുറഞ്ഞു. കാലാവസ്ഥ കൃഷിയെ തളർത്തിയതിനു പിന്നാലെയാണു നോട്ട് പ്രതിസന്ധി സ്ഥിതി ഗുരുതരമാക്കിയത്.
ഈ വർഷം ഡിസംബറിൽ വാണിജ്യനികുതി വരുമാനത്തിൽ 200 കോടി രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്തൊട്ടാകെ വ്യാപാര മേഖല നോട്ട് പ്രതിസന്ധിയെതുടർന്ന് മാന്ദ്യത്തിലായെന്ന് ഇതു വ്യക്തമാക്കുന്നു. ജില്ലതിരിച്ചുള്ള കണക്കുകൾ വിശകലനം ചെയ്യുമ്പോഴാണ് കാർഷിക, ഗ്രാമീണ മേഖലയ്ക്കേറ്റ ആഘാതം വ്യക്തമാകുന്നത്. ഇടുക്കിയില്‍ നിന്നുള്ള വാണിജ്യനികുതി പിരിവ് 15 കോടിയിൽ നിന്ന് 11 കോടിയായി താഴ്ന്നു. ആലപ്പുഴയിലേത് 23 കോടി രൂപയിൽ നിന്ന് പത്തൊമ്പതര കോടിരൂപയായി കുറഞ്ഞു.
തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ വാണിജ്യനികുതി വരുമാനവും കാര്യമായി കുറഞ്ഞു. സർക്കാരുദ്യോഗസ്ഥർ ഏറെയുള്ള തലസ്ഥാനജില്ലയിൽ ചെലവുചുരുക്കലാണ് നികുതിവരുമാനം കുറയാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പ്രവാസിമലയാളികള്‍ ഏറെയുള്ള മലപ്പുറത്ത് ഈ മാസം നോട്ടുക്ഷാമം രൂക്ഷമായിരുന്നു. 6000 രൂപമുതൽ പതിനായിരം രൂപവരെയാണ് മിക്ക ബാങ്കുകളും ഇടപാടുകാർക്ക് നൽകിയത്. ഇത് ജനത്തിന്റെ ക്രയശേഷിയിലും പ്രതിഫലിച്ചു.
അതേസമയം വൻകിടവ്യാപാര സ്ഥാപനങ്ങളും സമാന്തരപണവിനിമയ സംവിധാനങ്ങളും കൂടുതലുള്ള എറണാകുളം ജില്ലയിൽ നികുതി വരുമാനം കൂടിയിട്ടുണ്ട്.