മണിക്കൂറുകളോളം വരി നിന്നു മദ്യം വാങ്ങിക്കേണ്ടി വരുന്ന ഉപഭോക്താവിന്റെ കഷ്ടപ്പാട് കൺസ്യൂമർഫെഡ് അവസാനിപ്പിക്കുന്നു. കൺസ്യൂമർഫെഡിന്റെ മുപ്പത്തിയൊമ്പതിൽ 29 ഔട്ട്‌ലെറ്റുകളും പ്രിമിയം ബ്രാൻഡുകൾ വിൽക്കുന്ന സ്വയംസേവന കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചു. സുപ്രീംകോടതിവിധിയെ തുടർന്ന് ദേശീയപാതയോരത്തു നിന്നു മാറ്റി സ്ഥാപിക്കേണ്ടി വരുന്ന ഔട്ട്‌ലെറ്റുകളാണ് ഉയർന്ന മൂല്യങ്ങളുള്ള സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
ആറ് ഔട്ട്‌ലെറ്റുകൾ ഇത്തരത്തിൽ പ്രിമിയം ബ്രാൻഡുകളുടെ കേന്ദ്രങ്ങളാക്കി മാറ്റിയപ്പോൾ തന്നെ കൺസ്യൂമർ ഫെഡിന്റെ ശരാശരി വിറ്റുവരവിൽ 82 കോടി രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം വൈറ്റില, ഗാന്ധിനഗർ, കോട്ടയം ഏറ്റുമാനൂർ, തിരുവനന്തപുരം സ്റ്റാച്യൂ, ഇടുക്കി അടിമാലി, തൃശൂർ എന്നീ ഔട്ട്‌ലെറ്റുകളാണ് 2015ൽ സ്വയം സേവന കേന്ദ്രങ്ങളാക്കി മാറ്റിയത്. അതിനു മുമ്പ് ഈ ആറിടത്തുമായി വർഷം 59.2 കോടി രൂപയായിരുന്നു വിറ്റുവരവ്. പ്രിമിയം ബ്രാൻഡ് കേന്ദ്രങ്ങളാക്കിയതിനു ശേഷം വർഷം ഇത് 140.06 കോടിയായി വർധിച്ചു. ഇതേ വർധന മറ്റു കേന്ദ്രങ്ങളിലും ലക്ഷ്യമിട്ടുകൊണ്ടാണു കൺസ്യൂമർഫെഡിന്റെ നീക്കം.
മദ്യഉപഭോഗം പ്രോൽസാഹിപ്പിക്കുന്നതൊന്നുമല്ല ഈ നടപടിയെന്നു കൺസ്യൂമർഫെഡ് അധികൃതർ പറയുന്നു. മുമ്പും മദ്യം ഉപയോഗിച്ചിരുന്നവർ, അതു വാങ്ങാനുള്ള ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കിയപ്പോൾ കൺസ്യൂമർഫെഡിന്റെ കേന്ദ്രങ്ങൾ തേടിയെത്തുന്നതാണ് ഈ വർധനയ്ക്കു കാരണം. 2015നു മുമ്പ് വിലകുറഞ്ഞ ബ്രാൻഡുകൾ മാത്രമാണു വിറ്റിരുന്നതെങ്കിൽ, സ്വയംസേവന കേന്ദ്രങ്ങളാക്കി മാറ്റിയതോടെ വിലകൂടിയ വിസ്കി, ബ്രാൻഡി, വോഡ്ക, ജിൻ, വൈൻ എന്നീ ഇനങ്ങളാണു കൂടുതലും വിറ്റഴിക്കപ്പെടുന്നത്. തലയിൽ മുണ്ടിട്ട്, വരി നിന്നു മദ്യം വാങ്ങാൻ മടിച്ചിരുന്നവർ പഞ്ചനക്ഷത്ര ബാറുകളെയാണു കൂടുതലും ആശ്രയിച്ചിരുന്നത്. ഇവർ കുടുംബമായി തന്നെ കൺസ്യൂമർഫെഡ് കേന്ദ്രങ്ങളിലെത്തി, മദ്യം വാങ്ങുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും അവർ പറയുന്നു.
തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പ് 3600 ചതുരശ്ര അടിയുള്ള പ്രിമിയം ഷോപ്പ് ആക്കി മാറ്റിയപ്പോൾ ഡിസംബർ 16നു ശേഷം ഒരാഴ്ചയ്ക്കിടയിൽ വിൽപന 18 ലക്ഷത്തിൽ നിന്നു 26 ലക്ഷമായി വർധിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങൽ, തളിപ്പറമ്പ്, കണ്ണൂർ, മട്ടന്നൂർ, കൊയിലാണ്ടി, കുറ്റ്യാടി, ഏറ്റുമാനൂർ, പാല, പൊൻകുന്നം, കൊല്ലം ചിന്നക്കട, അടിമാലി, പത്തനംതിട്ട, പഴവങ്ങാടി, വടക്കഞ്ചേരി, വെഞ്ഞാറമൂട്, മലപ്പുറം, അമ്പലപ്പുഴ, കൊടുങ്ങല്ലൂർ, ഞാറയ്ക്കൽ, വൈറ്റില, കുന്നംകുളം, തൊടുപുഴ, തോപ്പുംപടി, കലൂർ, സ്റ്റാച്യൂ, ബാനർജി റോഡ്, ആലപ്പുഴ, കൂത്താട്ടുകുളം എന്നീ ഔട്ട്‌ലെറ്റുകളാണ് സുപ്രീംകോടതി വിധിയെ തുടർന്ന് മാറ്റുന്നത്. ഇതിൽ 14 എണ്ണത്തിനു പകരം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. എക്സൈസിന്റെ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞാൽ തുടർനടപടികൾ ആരംഭിക്കും.