ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറച്ചെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെന്ന് ഇടപാടുകാരുടെ പരാതി. കുറഞ്ഞപലിശയുടെ ആനുകൂല്യത്തിനായി സമീപിക്കുന്നവരിൽ നിന്ന് സ്വിച്ചിങ് ഫീസ് എന്നപേരിൽ ബാങ്കുകൾ വൻതുക ഈടാക്കുന്നെന്നും ആക്ഷേപമുണ്ട്. എന്നാൽ പുതിയ വായ്പകളാണ് കുറഞ്ഞ പലിശയിൽ നൽകുന്നതെന്നും നേരത്തെ വായ്പയെടുത്തവർ ആനുകൂല്യം ലഭിക്കാൻ ഫീസടയ്ക്കണം എന്നുമാണ് ബാങ്കുകളുടെ വിശദീകരണം.
ജനുവരിയിൽ പലിശ കുറച്ചതിന്റെ പ്രയോജനം പുതുതായി ഭവന വായ്പയെടുത്തവർക്കാണ് കിട്ടിയത്. നിലവിലെ വായ്പകളുടെ പലിശ കുറയണമെങ്കിൽ നിശ്ചിത തുക ഫീസും പതിനാലരശതമാനം സേവനനികുതിയും അടയ്ക്കണമെന്ന ബാങ്ക് അധികൃതരുടെ നിബന്ധനകേട്ട് പലരും നിരാശരായി മടങ്ങി. സ്വിച്ചിങ് ഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ കിട്ടുന്ന പലിശയിളവ് നാമമാത്രമെന്ന് ഇടപാടുകാർ.
എന്നാൽ പലിശ ഒരുവർഷം കഴിയുമ്പോൾ സ്വാഭാവികമായി കുറയുമെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതിന് മുമ്പ് പലിശ കുറയണം എന്നാഗ്രഹിക്കുന്നവർ സ്വിച്ചിങ് ഫീസ് നൽകിയേ മതിയാകൂ. ഉദാഹരണത്തിന് എസ്.ബി.ഐക്ക് വായ്പാതുകയുടെ ദശാംശം 46ശതമാനമാണ് ഫീസ്. കാനറാബാങ്കിന് ദശാംശം അഞ്ചുശതമാനവും സേവനനികുതിയും. ഇത് ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. എന്നാൽ പലിശ കൂടുമ്പോൾ ഈ നൂലാമാലകളൊന്നും ഇല്ലല്ലോ എന്നാണ് പൊതുജനത്തിന്റെ പരാതി.