നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യത്തെ പൊതു ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുകയാണ്. കറൻസി ക്ഷാമവും, ബാങ്ക് ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ പ്രീതിപ്പെടുത്താനുള്ള പല ആശ്വാസ നടപടികളും ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആദായ നികുതിയുടെ പരിധി ഉയർത്തൽ.
ആദായ നികുതി പരിധി ഇപ്പോഴുള്ള രണ്ടര ലക്ഷത്തിൽനിന്ന് മൂന്നു ലക്ഷമാക്കി ഉയർത്താനുള്ള സാധ്യതയാണു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആദായ നികുതിയിൽ 80 സി പ്രകാരമുള്ള ഇളവ് ഇപ്പോഴുള്ള ഒന്നര ലക്ഷത്തിൽനിന്നു രണ്ടു ലക്ഷമാക്കാനും സാധ്യതയുണ്ട്. ഭവന വായ്പയുടെ പലിശ ഇനത്തിൽ ലഭിക്കുന്ന ഇളവ് ഇപ്പോഴുള്ള രണ്ടു ലക്ഷത്തിൽനിന്നു മൂന്നു ലക്ഷമാക്കി ഉയർത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. എസ്ബിഐയുടെ റിസേർച്ച് ഭാഗമാണ് ഇത്തരത്തിൽ വിലയിരുത്തൽ നടത്തുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാകും ഈ ഇളവുകൾ.
ജനപ്രിയമായ മറ്റു പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലമുണ്ടായ വേദന വിസ്‌മരിക്കാൻ സഹായകമാകുന്നതും വിപ്‌ളവകരമായ സാമ്പത്തിക നടപടിയെന്ന നിലയിൽ വിസ്‌മയിപ്പിക്കാൻ പര്യാപ്‌തവുമായ സാർവത്രിക അടിസ്‌ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സൽ ബേസിക് ഇൻകം സ്‌കീം) ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും ജനപ്രിയ പദ്ധതിയായി ഉൾക്കൊള്ളിച്ചേക്കുമെന്നാണു സൂചന. അഞ്ചു സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ അവയെ മാത്രം ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങൾ അനുവദനീയമല്ലെന്നിരിക്കെ സാർവത്രിക പദ്ധതി എന്ന സമർഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സർക്കാരിന്റെ ലക്ഷ്യമാണ്.