നികുതിദായകർക്കു വലിയ ഇളവുകളാണ് വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യവർഗക്കാർക്കു കാര്യമായ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.
ആദായ നികുതി സ്ലാബിൽ മാറ്റംവരുത്തിയില്ലെങ്കിലും നിലവിൽ നികുതി നൽകേണ്ട ഏറ്റവും താഴ്ന്ന സ്ലാബിലെ നികുതി നിരക്ക് പകുതിയായി കുറച്ചത് രാജ്യത്തെ ഭൂരിഭാഗം വരുന്ന മധ്യവർഗ വിഭാഗത്തിന് വൻ നേട്ടമാകും. രണ്ടര മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് നികുതി ഈടാക്കുന്ന ഏറ്റവും താഴ്ന്ന സ്ലാബ്. ഈ സ്ലാബിൽ നിലവിൽ പത്തു ശതമാനമായിരുന്ന നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. അതായത് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതിന്റെ പകുതി നികുതിയേ ഇനി നൽകേണ്ടിവരൂ.
ഈ സ്ലാബിൽ വരുന്ന ചെറിയ വരുമാനക്കാർക്കു വേറെയുമുണ്ട് നേട്ടങ്ങൾ. ആദായ നികുതിയിൽ സെക്ഷൻ 87എ പ്രകാരം കേന്ദ്ര സർക്കാർ റിബേറ്റ് നൽകുന്നുണ്ട്. നിലവിൽ 5000 രൂപയാണു റിബേറ്റ്. അത് ഇത്തവണ 2500 ആയി കുറച്ചു. എങ്കിലും ഇതുകൊണ്ടു വലിയ നഷ്ടമില്ല.
ആദായ നികുതി ഇളവു ലഭിക്കുന്ന എല്ലാ ഡിഡക്ഷനും കഴിഞ്ഞുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് പരമാവധി 2500 രൂപയോ അല്ലെങ്കിൽ നികുതി അടയ്ക്കേണ്ട തുക എത്രയാണോ അതോ (ഏതാണു കുറവ് അത്) റിബേറ്റായി ലഭിക്കും. നികുതി നിരക്ക് അഞ്ചു ശതമാനമാകുന്നതിനൊപ്പം 2500 രൂപ റിബേറ്റും കൂടി ചേരുമ്പോൾ മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ടാക്സ് പൂജ്യം ആയിരിക്കും. ചുരുക്കത്തിൽ മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടെന്നു പറയാം.
പ്രതിവർഷം 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ളവർക്ക് പത്തു ശതമാനം സർച്ചാർജ് ഏർപ്പെടുത്തിയതാണു നികുതി വരുമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രധാനപ്പെട്ടത്. നിലവിൽ ഈ സ്ലാബിലുള്ളവർക്ക് സർച്ചാജ് ഇല്ലായിരുന്നു. ഒരു കോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ളവരുടെ സർച്ചാർജ് നിലവിലുള്ള 15 ശതമാനമായി തുടരും. എല്ലാ വരുമാനക്കാർക്കും ആദായ നികുതിയിൽ 12500 രൂപയുടെ വരെ കുറവു ലഭിക്കുമെന്നും അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഒറ്റ പേജിൽ ലളിതമായി ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നു.