കേരളത്തിൽ ബിഎസ്എൻഎൽ മൊബൈൽ ഇന്റർനെറ്റിനു വേഗം കൂടുന്നു. 4ജി ടെലികോം സേവനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്താമൊട്ടാകെ 1000 ഹൈസ്പീഡ് വൈഫൈ ഹോട്ട് സ്പോട്ടുകൾ തുറക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. 4ജിയുടെ വേഗത്തെ മറികടക്കുന്ന 4.5ജി വേഗതയിലാകും ബിഎസ്എൻഎല്ലിന്റെ ഹോട്ട്സ്പോട്ടുകൾ പ്രവർത്തിക്കുക.
എൽ ആൻഡ് ടിയുമായി സഹകരിച്ചാണു കേരളത്തിൽ ബിഎസ്എൻഎൽ പുതിയ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുന്നതെന്ന് കേരള സർക്കിൾ ജനറൽ മാനേജർ ആർ. മണി പറഞ്ഞു. 4ജിയേക്കാൾ വേഗം നൽകുന്നതാണു ബിഎസ്എൻഎല്ലിന്റെ 4.5 സാങ്കേതികവിദ്യ. ഒരു മാസത്തിനകം ഇതു യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുള്ള ഉപകരണങ്ങളെല്ലാം കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ട്രാഫിക് ഏറ്റവും കൂടുതലുള്ള 3ജി ടവറുള്ള മേഖലകളിലാകും 4.5ജി ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുക.
ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക 4ജി സേവനങ്ങൾ ഇതേവരെ ആരംഭിച്ചിട്ടില്ല. ജിയോ അടക്കമുള്ള കമ്പനികൾ 4ജിയിൽ വമ്പൻ ഓഫറുകൾ നൽകി വിപണി പിടിക്കുന്ന സാഹചര്യത്തിൽ 4ജിയുടെ അഭാവം 4.5ജി ഹോട്ട്സ്പോട്ട് ഉപയോഗിച്ചു പരിഹരിക്കാമെന്ന പ്രതീക്ഷയിലാണു ബിഎസ്എൻഎൽ.