വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനം ഉടൻ വരും. ആധാർ അനുബന്ധ സംവിധാനത്തിലൂടെ നടപ്പാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ തിരഞ്ഞെടുത്ത റേഷൻ കടകളിൽ നടപ്പാക്കിവരുന്നു. കഴിഞ്ഞ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ‘ഭീം’ എന്ന ആപ് അധികം വൈകാതെ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലേക്കു മാറും.
ഭീം പുറത്തിറക്കി 15 ദിവസത്തിനിടെ ഉദ്ദേശം 12.5 ലക്ഷം പേർ ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ പത്തുലക്ഷം പേർ ഡൗൺലോഡ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ജനങ്ങളെ പ്രശംസിച്ചിരുന്നു. പുറത്തിറക്കിയ സമയത്ത് 21 ബാങ്കുകളാണ് ഭീമുമായി ഏകോപിപ്പിച്ചത്.
എല്ലാ ബാങ്കുകളെയും മാർച്ച് 31നു മുൻപ് ഭീമിനു പിന്നിൽ അണിനിരത്തുമെന്നു കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഡയറക്ടർ കവിത ഭാട്യ പറഞ്ഞു. ആധാർ അനുബന്ധ പണമിടപാടു സംവിധാനം ആധാർ പേ എന്ന പേരിലാണ് അറിയപ്പെടുകയെന്നു യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഎഐഡി) സിഇഒ: അജയ് ഭൂഷൺ പറഞ്ഞു. കച്ചവടക്കാർക്കു വേണ്ടിയുള്ള പുതിയ ആപ് അടുത്തുതന്നെ പുറത്തിറക്കും. നിലവിൽ ആന്ധ്രപ്രദേശിലെ തിരഞ്ഞെടുത്ത റേഷൻ കടകളിൽ ആധാർ പേ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കടക്കാരുടെ പക്കൽ ഡൗൺലോഡ് ചെയ്ത ആപ്പിൽ ഉപഭോക്താവിന്റെ കൈവിരൽ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്.
ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറ്റം. ആന്ധ്രപ്രദേശിലെ പരീക്ഷണപദ്ധതി വൻ വിജയമെന്നാണ് യുഐഡിഎഐ വിലയിരുത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളോ സ്മാർട്ട്ഫോൺ പോലുമോ ഇല്ലാതെ കറൻസി രഹിത ഇടപാടു നടത്താൻ കഴിയുമെന്നതാണ് ആധാർ പേയുടെ മെച്ചം. ഗ്രാമീണമേഖലയിൽ മൈക്രോ എടിഎമ്മുകൾ ഉപയോഗിച്ച് ബാങ്ക് പ്രതിനിധികൾ മുഖേന ആധാർ അനുബന്ധ പണമിടപാടുകൾ നടത്താറുണ്ട്. ആധാർ പേയിൽ മൈക്രോ എടിഎമ്മിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും.
ആധാർ അനുബന്ധ സംവിധാനത്തിലെ പണമിടപാടിന്റെ സുരക്ഷ സംബന്ധിച്ച് വിവര സാങ്കേതിക മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വിരലടയാളം തന്നെ തിരിച്ചറിയാനുള്ള മാർഗമായി ഉപയോഗിക്കുന്നതാണ് സുരക്ഷാപ്രശ്നമായി പറയുന്നത്. ക്രിപ്റ്റോഗ്രഫി സംവിധാനമുള്ള സ്മാർട് കാർഡുകളാകും ഏറെ ഉത്തമമെന്നാണു വിദഗ്ധർ പറയുന്നത്.