ന്യൂഡൽഹി ∙ ബാങ്കുകളിൽ നിന്ന് ഒരു പരിധിയിലേറെ പണം പിൻവലിച്ചാൽ അതിനു ‘ബാങ്കിങ് കാഷ് ട്രാൻസാക്ഷൻ ടാക്സ്’ (ബിസിടിടി) ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇതു പ്രഖ്യാപിക്കും എന്നാണു കരുതുന്നത്. രാജ്യത്ത് ഇതാദ്യമായല്ല കാഷ് നികുതി. 2005ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി പി.ചിദംബരം ഈ നികുതി കൊണ്ടുവന്നിരുന്നു. എന്നാൽ 2009ൽ ഇത് ഉപേക്ഷിച്ചു.
സേവിങ്സ് അക്കൗണ്ടുകൾ ഒഴികെയുള്ള അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുമ്പോൾ 0.1 ശതമാനം നികുതിയാണ് അന്നു ചുമത്തിയിരുന്നത്. 50,000 രൂപയ്ക്കു മുകളിൽ പണം പിൻവലിച്ചാൽ ഇതു ബാധകമായിരുന്നു. കാര്യമായ വരുമാനമൊന്നും ഈ നികുതി വഴി ലഭ്യമായില്ല. കള്ളപ്പണം തടയാനുമായില്ല.
ആദ്യവർഷം 220 കോടി രൂപയും രണ്ടാം വർഷം 440 കോടി രൂപയും മാത്രമാണു ലഭ്യമായത്. മാത്രമല്ല, കള്ളപ്പണം കണ്ടെത്താൻ മറ്റു പല പുതിയ വഴികളും കേന്ദ്ര ധനമന്ത്രാലയം ആവിഷ്കരിക്കുകയും ചെയ്തു.
കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തത് മൂന്നുലക്ഷം രൂപയ്ക്കു മേൽ നോട്ടുകളിലുള്ള ഇടപാടുകൾ നിരോധിക്കണം എന്നായിരുന്നു. ഒരു വ്യക്തിക്കു പരമാവധി നോട്ടുകളായി കൈവശം വയ്ക്കാവുന്ന പണം 15 ലക്ഷം രൂപയായി നിശ്ചയിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.