ഒരു ദിവസം എടിഎമ്മിൽനിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി സർക്കാർ ഉയർത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇതു 10,000 രൂപയാക്കി വെട്ടിച്ചുരുക്കി. പിൻവലിക്കാവുന്ന തുകയുടെ പരിധി ഓരോ ബാങ്കുകൾക്കും തീരുമാനിക്കാമെന്ന പണ്ടേയുള്ള വ്യവസ്ഥയനുസരിച്ചാണു കേന്ദ്ര സർക്കാർ തീരുമാനത്തെ ബാങ്കുകൾ മറികടന്നത്. നോട്ടു നിരോധനത്തിനു മുൻപു വിവിധതരം കാർഡുടമകൾക്ക് 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഒരു ദിവസം പിൻവലിക്കാൻ കഴിയുമായിരുന്നു.
നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ റിസർവ് ബാങ്ക് ഇൗ തുകയിൽ 2000, 2500, 4500, 10,000 എന്നിങ്ങനെ മാറ്റം വരുത്തി. കഴിഞ്ഞ ബുധൻ മുതലാണ് ബാങ്കിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഒറ്റ ദിവസംകൊണ്ട് എടിഎമ്മിൽനിന്നു പിൻവലിക്കാമെന്ന ഇളവു പ്രഖ്യാപിച്ചത്. ഇപ്പോഴും നോട്ടു ക്ഷാമം നിലനിൽക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് എസ്ബിടിയും എസ്ബിഐയും കൊണ്ടുവന്ന നിയന്ത്രണം.