രാജ്യത്ത് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിലേക്കു തിരികെയെത്തിയെന്ന വാർത്തയെക്കുറിച്ചു ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതികരണം ചർച്ചയാകുന്നു. ഇതേക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണു ധനമന്ത്രിയുടെ പ്രതികരണം. കള്ളപ്പണം തടയുന്നതിനുവേണ്ടി നടത്തിയ നോട്ട് നിരോധം പരാജയമാണെന്നാണ് ഇത്രയും നോട്ടുകൾ ബാങ്കുകളിലെത്തിയതു തെളിയിക്കുന്നത് എന്നാണ് ആക്ഷേപം.
ഡിസംബർ 30 വരെയുള്ള കണക്കു പ്രകാരം രാജ്യത്തെ ബാങ്കുകളിൽ 15 ലക്ഷം കോടി രൂപയുടെ അസാധു നോട്ട് തിരിച്ചെത്തിയെന്ന് ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 15.04 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ മൂന്നു മുതൽ അഞ്ചു ലക്ഷം കോടി രൂപ വരെ ബാങ്കുകളിലേക്കു തിരികെയെത്തില്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ നവംബർ എട്ടിനാണ് മൂല്യം കൂടിയ 500, 1000 നോട്ടുകൾ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.