പ്രാവ് വളർത്തലിൽ വിജയം നേടിയ ഒരു കർഷകനെ പരിചയപ്പെടാം. കാസർകോട് പട്‌ലയിലെ ഹാരിസ് മുഹമ്മദാണ് പ്രാവ് വളർത്തൽ വിനോദവും, വരുമാനമാർഗവുമാക്കി പുതിയ വിജയഗാഥ രചിക്കുന്നത്.
പ്രാവുകളെ ഏറെ സ്നേഹിക്കുന്ന മട്ടാഞ്ചേരിയിലെ ഇച്ചാപ്പിയുടേയും ഹസീബിന്റെയും കഥ സൗബിൻ സാഹിറിന്റെ പറവയിലൂടെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. ഈ കഥയുടെ ചുവട് പിടിച്ചു വേണം കാസർകോട് പട്്ലയിലെ ഹാരിസ് മുഹമ്മദിനെ പരിചയപ്പെടാൻ.
ഇച്ചാപ്പിയുടേയും ഹസീബിന്റെയും അതേ പ്രായത്തിൽ തന്നെയാണ് ഹാരിസും പ്രാവുവളർത്തലിലേക്ക് തിരിയുന്നത്. മുപ്പത്തിയഞ്ച് വർഷം മുമ്പ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സുഹൃത്തിൽ നിന്ന് ലഭിച്ച ഒരു ജോടി നാടൻ പ്രാവുകളിൽ തുടങ്ങുന്നു ഹാരിസിന്റെ വിജയഗാഥ. പ്രാവ് വളർത്തലിന് ഏറെ പ്രചാരമൊന്നുമില്ലാതിരുന്ന കാലം. പക്ഷെ തോൽക്കാൻ ഹാരിസ് തയ്യാറായില്ല.
സിനിമയിൽ കാണുന്നതുപോലുള്ള വെല്ലുവിളികൾ ഹാരിസിന് നേരിടേണ്ടി വന്നില്ല. ഇന്ന് ഈ കർഷകന്റെ പക്കൽ സ്വദേശിയും, വിദേശിയുമായ പ്രാവുകളുടെ നീണ്ടനിര തന്നെയുണ്ട്. കൊളമ്പിയയിൽ നിന്നുള്ള സാക്സോൺ സോളോ ഇനത്തിൽപ്പെട്ട പ്രാവുകളാണ് ഏറ്റവും കൂടുതൽ. ജോടിയൊന്നിന് അയ്യായിരം മുതൽ ആംഭിക്കുന്നു വില.
ഇവയ്ക്കൊപ്പം ഫ്രിൽ ബാക്, അമേരിക്കൻ ഫാന്റയിൽ, ഹനാ പൗട്ടർ, ഓറിയന്റൽ ഫ്രിൽ തുടങ്ങി ഹാരിസിന്റെ കൈയിലുള്ള വിദേശി ഇനങ്ങളുടെ നിരനീളും.
മുകി, ലാഹോർ തുടങ്ങിയ ഇന്ത്യൻ ഇനങ്ങളും ധാരാളം. സിനിമയിൽ ഇച്ചാപ്പിയും, ഹസീബും പൊന്നുപോലെ സൂക്ഷിക്കുന്ന മൽസരത്തിനുപയോഗിക്കുന്ന പറവ പ്രാവുകൾ അഥവ ഫ്ലയിങ് ഹോമർ എന്ന ഇനത്തിൽപ്പെട്ട പ്രാവുകളും ഹാരിസിന്റെ ശേഖരത്തിലുണ്ട്. കച്ചവടം എന്നതിലുപരി വിനോദമായാണ് ഇദ്ദേഹം ഈ കൃഷിയെക്കാണുന്നത്. പുതുതായി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരോട് ഹാരിസിന്റെ ഉപദേശവും ഇതുതന്നെ.
വീടിനോട് ചേർന്ന് തന്നെയാണ് ഹാരിസിന്റെ ഫാം. അതുകൊണ്ടു തന്നെ പ്രാവുകൾക്ക് എപ്പോഴും കൃത്യമായ പരിചരണം ഉറപ്പുവരുത്തുന്നു. പ്രാവുകളെ ബാധിക്കുന്ന രോഗങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. എല്ലാ പിന്തുണയുമായി കുടുംബവും ഈ കർഷകനൊപ്പമുണ്ട്. പുതിയ ഇനം പ്രാവുകളെ ഇനിയും സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഹാരിസ്.