ആമസോൺ ഷോപ്പിങ് സൈറ്റിൽ ഏത്തക്കായ വറുത്തത് ഓർഡർ ചെയ്താൽ കിട്ടണമെങ്കിൽ ക്രിസ്റ്റി വിചാരിക്കണം. ഇതു മാത്രമല്ല, കുരുമുളക്, ഏലം, തേൻ, മുളയരി തുടങ്ങി മലയാളിയുടെ തനത് ഉൽപന്നങ്ങളെല്ലാം ആമസോൺ ഉപഭോക്താക്കളുടെ പക്കലേക്കു പോകുന്നതു തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോർജിന്റെ വീട്ടിൽനിന്നാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള ചെറുകിട ഉൽപാദകരിൽനിന്നു വാങ്ങുന്ന സാധനങ്ങൾ ക്രിസ്റ്റി പായ്ക്ക് ചെയ്ത് ആമസോണിന്റെ പെട്ടിക്കുള്ളിലാക്കി അയയ്ക്കുന്നു. പ്രതിമാസ വിറ്റുവരവ് 10 ലക്ഷം രൂപയിലേറെ.
ഓൺലൈൻ കച്ചവടത്തിൽ പ്രതിഭ തെളിയിച്ച ക്രിസ്റ്റി ഒടുവിൽ കേരളത്തിൽ ആമസോണിന്റെ ബെസ്റ്റ് സെല്ലറുമായി. ഹാൻടെക്സിലെ ഫാഷൻ ഡിസൈനർ ജോലി ഉപേക്ഷിച്ചു 2013ൽ ക്രിസ്റ്റി കൈത്തറി വസ്ത്രങ്ങൾ വിൽക്കുന്ന ലൂംസ് ആൻഡ് വീവ്സ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും കൈത്തറിയോടുള്ള ജനത്തിന്റെ താൽപര്യക്കുറവ് കാരണം നഷ്ടത്തിലായി.
രാജ്യത്ത് ആമസോൺ കാലുകുത്തിയ കാലം. ആദ്യത്തെ 10,000 സെല്ലർമാരുടെ കൂട്ടത്തിൽ ക്രിസ്റ്റിയെയും തിരഞ്ഞെടുത്തു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാലരാമപുരം, കണ്ണൂർ കൈത്തറി വസ്ത്രങ്ങളായിരുന്നു ആദ്യകാലത്തു വിറ്റത്. പിന്നെപ്പിന്നെ ബെഡ്ഷീറ്റ്, ഏത്തക്കായ വറുത്തത്, ആയുർവേദ ഉൽപന്നങ്ങൾ, ചണ ബാഗുകൾ തുടങ്ങി പലതരം ഉൽപന്നങ്ങളിൽ കൈവച്ചു. ദിവസേന 200 ഓർഡറെങ്കിലും ഇപ്പോൾ ലഭിക്കുന്നുണ്ട്. ആമസോൺ കൈമാറിയിട്ടുള്ള പായ്ക്കറ്റുകളിൽ ഉൽപന്നങ്ങൾ നിറച്ചു സീൽ ചെയ്ത് ഉപഭോക്താവിന് നേരിട്ട് അയച്ചു കൊടുക്കും. കേരളീയ ഉൽപന്നങ്ങൾക്കു കൂടുതൽ ആവശ്യക്കാരും ഉത്തരേന്ത്യയിൽ നിന്നാണ്.
രുചിയും ഗുണവും അറിയുന്നവർ വീണ്ടും വീണ്ടും വാങ്ങുന്നു. ഇനി ആമസോണിന്റെ രാജ്യാന്തര സൈറ്റിലൂടെയും വിൽപന തുടങ്ങുകയാണ്. ചാണകം പോലും ഓൺലൈനായി വിൽക്കുന്ന കാലമാണിത്. അതിനാൽ, ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിയാതെ വ്യവസായം ഉപേക്ഷിക്കുന്നതിനു മുൻപ് ഓൺലൈനിൽക്കൂടി ഒന്നു കൈവച്ചു നോക്കണമെന്നാണു ക്രിസ്റ്റിയുടെ ഉപദേശം.