കൊച്ചിക്കാർക്കു കൗതുകമായി എസ്കലേഡ് ലീമോസിൻ കാർ നിരത്തിലിറങ്ങി. പഞ്ചാബ് സ്വദേശി ഗുരുദേവ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള കാറാണു കൗതുകം പകർന്നത്. ഇറക്കുമതി ചെയ്ത കാർ സാങ്കേതിക തടസ്സം മൂലം ഇന്ത്യയിലെ മറ്റു പോർട്ടുകളിൽ ഇറക്കാൻ കഴിയാത്തതിനാൽ കൊച്ചിയിൽ ഇറക്കുകയായിരുന്നു.
എട്ടു മാസത്തോളം പോർട്ടിൽ കിടന്ന കാർ കഴിഞ്ഞ ദിവസമാണു താൽക്കാലിക റജിസ്ട്രേഷൻ സംഘടിപ്പിച്ചു നിരത്തിലിറക്കിയത്. കാക്കനാട് കലക്‌ടറേറ്റിലുള്ള മോട്ടോർ വാഹന വകുപ്പിൽനിന്നു ഫാൻസി നമ്പറിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
അടുത്ത ചൊവ്വാഴ്ച കൊച്ചിയിൽനിന്നു പഞ്ചാബിലേക്കു വാഹനം കൊണ്ടുപോകും. പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലിൽ പാർക്ക് ചെയ്ത വാഹനം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.
18 പേർക്കു സഞ്ചരിക്കാം
ലോകത്തെ ഏറ്റവും നീളമുള്ള കാറെന്നു വിശേഷിപ്പിക്കുന്ന ലീമോസിൻ കാറുകൾക്ക് ആരാധകർ ഏറെ. 38 അടി നീളമുള്ള കാർ കൊച്ചിയിൽ നിരത്തിലൂടെ പോകാൻ നന്നേ പാടുപെടുന്നുണ്ട്. ഒരേസമയം 18 പേർക്കു സഞ്ചരിക്കാവുന്ന അത്യാഡംബര കാറാണിത്.
ഡ്രൈവർക്കു പ്രത്യേക കാബിൻ സംവിധാനം കാറിൽ ഉണ്ട്. കംപ്യൂട്ടർ സംവിധാനവും ടിവി, സറൗണ്ടിങ് മ്യൂസിക് സിസ്റ്റം, മിനി ബാർ, വാഷ് ബേസിൻ തുടങ്ങിയ സൗകര്യങ്ങളും കാറിൽ ഉണ്ട്. കേരളത്തിൽ ആദ്യമായാണു ലീമോസിൻ എത്തിയത്.