രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 60 ഡോളറിലേക്ക് കുതിക്കുകയും രൂപയുടെ വിനിമയമൂല്യം ഇടിയുകയും ചെയ്യുന്നത് രാജ്യത്തെ പെട്രോൾ, ഡിസൽ വില ഇനിയും ഉയരാൻ വഴിയൊരുക്കും. ഡോളറുമായുള്ള വിനിമയത്തിൽ രൂപ കനത്ത ഇടിവാണ് നേരിടുന്നത്. ഇന്നലെ മാത്രം 35 പൈസ കുറഞ്ഞു. ഒരു ഡോളറിന് 65.45 പൈസ എന്ന നിരക്കിലെത്തി. ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
രൂപയുടെ മൂല്യമിടിയുമ്പോൾ ഇറക്കുമതിച്ചെലവേറും. അതിനാൽ, രാജ്യാന്തരഎണ്ണവില ഉയരാതെനിന്നാൽപോലും ഇറക്കുമതിക്ക് കൂടുതൽ തുക ചെലവിടേണ്ടിവരുമായിരുന്നു. എണ്ണവില ഉയരുകകൂടിച്ചെയ്തതോടെ ചെലവിൽ വൻ കുതിപ്പുണ്ടാകും. ഈ വർധനയൊക്കെ പെട്രോൾ, ഡീസൽ, പാചകവാതക വിലകളിൽ പ്രതിഫലിക്കും.
എണ്ണവില 60 ഡോളറിലേക്ക്
ദോഹ ∙ ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വൻ മുന്നേറ്റം. ബ്രെന്റ് ക്രൂഡ് വില 26 മാസത്തെ കൂടിയ നിലയിലേക്ക് ഉയർന്ന് ബാരലിന് 59.49 ഡോളറിലെത്തി. 2015 ജൂലൈ മാസത്തിനു ശേഷമുള്ള ഉയർന്ന വിലയാണിത്. വില ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതു കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെ ഇന്നലെ മാത്രം വില നാലു ശതമാനം വർധിച്ചു. എന്നാൽ, പിന്നീടു ബാരലിന് 58.12 ഡോളറായി കുറഞ്ഞു.
എണ്ണ ലഭ്യതയിലെ കുറവിനു പുറമേ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം വർധിച്ചതും വിലവർധനയ്ക്കു കാരണമാണ്. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ നിന്നുള്ള വിതരണം തടസ്സപ്പെടുത്തുമെന്ന തുർക്കിയുടെ ഭീഷണിയാണു മറ്റൊരു കാരണം. പ്രമുഖ എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങളും ചേർന്നു നടപ്പാക്കിയ ഉൽപാദന നിയന്ത്രണത്തെ തുടർന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണ വരവിൽ നേരത്തേതന്നെ കുറവുണ്ട്.
ആഗോള വിപണിയിലെ ക്രൂഡ് സംഭരണത്തിന്റെ തോത് അഞ്ചുവർഷത്തെ ശരാശരിയിലേക്കു കുറഞ്ഞിട്ടുണ്ട്. എണ്ണലഭ്യത കുറയ്ക്കാൻ കഴിഞ്ഞത് എണ്ണ രാജ്യങ്ങൾക്കു നേട്ടമാണ്. ഈ വർഷം അവസാനമാകുമ്പോഴേക്കും എണ്ണവില ബാരലിന് 60 ഡോളറിലേക്കെത്തിക്കുകയെന്നതായിരുന്നു ഒപെക് രാജ്യങ്ങളുടെ ലക്ഷ്യം.