ഇനി ട്രെയിനിൽ ഇരുന്ന് ആകാശക്കാഴ്ചകളും കാണാം. സ്ഫടികക്കൊട്ടാരത്തിൽ യാത്രചെയ്യുന്ന അനുഭവം പ്രദാനം ചെയ്യുന്ന ഗ്ലാസ് ടോപ്പ് - വിസ്റ്റാഡം എസി കോച്ചുമായാണ് ദാദർ - മഡ്ഗാവ് ജൻശതാബ്ദി എക്‌സ്പ്രസ് ട്രെയിൻ നാളെമുതൽ ഓടുക. ഏപ്രിലിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു രാജ്യത്തിനു പരിചയപ്പെടുത്തിയ കോച്ച് ആദ്യമായാണ് ഒരു ട്രെയിനിൽ ഘടിപ്പിക്കുന്നത്.
വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചുള്ള കോച്ചില്‍ പുറം കാഴ്ചകള്‍ ഒട്ടും നഷ്ടപ്പെടാത്തവിധം 360 ഡിഗ്രി കറങ്ങും കസേരകളാണുള്ളത്. കൊങ്കണ്‍ പാതയില്‍ യാത്രക്കാര്‍ക്ക് വിസ്മയക്കാഴ്ചകളാകും കോച്ചിലെ യാത്ര നല്‍കുക. . എല്‍സിഡി സ്‌ക്രീനുകളും ഉണ്ട്.
ടിക്കറ്റ് നിരക്ക് കൂടുതൽ
ജൻശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിലേതിന് ഏകദേശം തുല്യമാണ് (കേറ്ററിങ് നിരക്ക് പുറമെ) വിസ്റ്റാഡം നിരക്ക്. ജിഎസ്ടി, റിസർവേഷൻ ചാർജുകൾ അധികം വരും. യാത്രക്കാർക്ക് വിസ്മയക്കാഴ്ചകളാകും യാത്ര നൽകുക.
ബുക്കിങ് ഇന്നുമുതൽ
നാളെ രാവിലെ 5.25ന് ദാദറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് നാലിന് മഡ്ഗാവിൽ എത്തും. ഇന്നു മുതൽ റിസർവേഷൻ കൗണ്ടറുകളിൽ നിന്നും ഐആർസിടിസി വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. മൺസൂൺ സമയക്രമപ്രകാരം ആഴ്ചയിൽ മൂന്നു ദിവസമാണ് ജൻശതാബ്ദി എക്‌സ്പ്രസ് സർവീസ് ഉള്ളത്.
കോച്ചിന്റെ വില 3.38 കോടി രൂപ
40 സീറ്റ് കോച്ചിന്റെ വില കേട്ടാൽ ഞെട്ടും, 3.38 കോടി രൂപ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് കോച്ച് നിർമിച്ചത്. കഴിഞ്ഞ ആഴ്ച കോച്ച് മധ്യറെയിൽവേയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിഎസ്ടി സ്‌റ്റേഷനിൽ എത്തിച്ചിരുന്നു.