രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഇന്ന് അഹമ്മദാബാദിൽ ശിലയിടും. സബർമതി ആശ്രമത്തിനു സമീപമുള്ള ടെർമിനലിൽ ആണു ചടങ്ങ്. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പാതയുടെ നീളം 508 കിലോമീറ്റർ. ട്രെയിനിൽ നിലവിൽ ശരാശരി ഏഴു മണിക്കൂർ വേണ്ട സ്ഥാനത്തു ബുള്ളറ്റ് ട്രെയിൻ പരമാവധി വേഗത്തിൽ സഞ്ചരിച്ചാൽ രണ്ടു മണിക്കൂർ 58 മിനിറ്റ് മതിയാകും യാത്രാസമയം.
∙ 10 കോച്ച്, 750 യാത്രക്കാർ
പത്തു കോച്ച് ബുള്ളറ്റ് ട്രെയിനിൽ 750 യാത്രക്കാർ. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗം. വളരെ ഉയർന്ന യാത്രാനിരക്ക്. മുംബൈ-അഹമ്മദാബാദ് പാതയിൽ 3000 രൂപയ്ക്കു മുകളിലായിരിക്കും ചുരുങ്ങിയ നിരക്കെന്നാണു സൂചന. നിരക്കു സംബന്ധിച്ച ചിത്രം ആകുന്നതേയുള്ളൂ.
∙ വമ്പൻ മുതൽമുടക്ക്
കണക്കാക്കുന്ന ചെലവ് 1.08 ലക്ഷം കോടിയിലേറെ രൂപ. 81% തുക ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസിയിൽ (ജിക) നിന്ന് 50 വർഷത്തേക്കു വായ്പ. റെയിൽവേയും മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരും ബാക്കി ചെലവു വഹിക്കും. 2022 ഓഗസ്റ്റ് 15ന് അകം പദ്ധതി പൂർത്തിയാക്കും.
∙ 11 സ്റ്റേഷനുകൾ
മുംബൈയിലെ ടെർമിനൽ ബാന്ദ്ര-കുർള കോംപ്ലക്സി(ബികെസി)ലും അഹമ്മദാബാദിലേത് സബർമതിയിലുമാണ്. മറ്റു സ്റ്റോപ്പുകൾ: താനെ, വിരാർ, ബോയ്സർ (ഡഹാണു), ഗുജറാത്തിലെ വാപി, ബിലിമോറ (വൽസാഡ്), സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്.
∙ 21 കിലോമീറ്റർ അടിപ്പാത
താനെയ്ക്കും വിരാറിനുമിടയ്ക്ക് 21 കിലോമീറ്റർ ഭൂഗർഭപാത ഒഴിച്ചാൽ 487 കിലോമീറ്ററും എലിവേറ്റഡ് പാതയായിരിക്കും. ഭൂഗർഭ പാതയിൽ ഏഴു കിലോമീറ്റർ ദൂരം കടലിനടിയിലൂടെയാണ്.
∙ വെടിയുണ്ട പോലെ പായും
മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ ശരാശരി വേഗം. പരമാവധി വേഗം 350 കിലോമീറ്റർ.
∙ രണ്ടു ക്ലാസ്
രണ്ടുതരം സീറ്റുകളുണ്ടാകും – എക്സിക്യൂട്ടീവും ഇക്കോണമിയും. രാജധാനി എക്സ്പ്രസിന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റ് നിരക്കിന് ഏതാണ്ടു സമാനമായിരിക്കും നിരക്ക്. ‘എല്ലാവർക്കും യാത്രചെയ്യാൻ കഴിയുന്ന രീതിയിൽ കുറഞ്ഞ നിരക്ക് ഉറപ്പുവരുത്തും.
വിമാന ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണെങ്കിൽ യാത്രക്കാർ എന്തിനു ബുള്ളറ്റ് ട്രെയിനിൽ കയറണം? അതുകൊണ്ടു വിപണിയിൽ മൽസരിക്കാൻ കഴിയുന്ന നിരക്കുകളാകും നിശ്ചയിക്കുക.’ – പീയുഷ് ഗോയൽ (റെയിൽവേ മന്ത്രി)
വേഗാധിപർ
∙ ആദ്യ ബുള്ളറ്റ് ട്രെയിൻ ജപ്പാനിൽ. 1964 ഒക്ടോബർ ഒന്നിന് (ടോക്കിയോ ഒളിംപിക്സ് തുടങ്ങുന്നതിനു പത്തുദിവസം മുൻപ്) കന്നിയാത്ര. ടോക്കിയോ മുതൽ ഒസാക്ക വരെ 513 കിലോമീറ്റർ രണ്ടേകാൽ മണിക്കൂറിൽ ഓടിയെത്തി. വേഗം 210 കിലോമീറ്റർ.
∙ ലോകത്തെ ഏറ്റവും വേഗംകൂടിയ ട്രെയിൻ ചൈനയിൽ. ഷാങ്ഹായ് – മഗ്ലേവ് ട്രെയിൻ. മണിക്കൂറിൽ 431 കിലോമീറ്റർ വേഗം.
∙ ഇന്ത്യയിൽ വേഗം കൂടിയ ട്രെയിൻ ഹസ്രത്ത് നിസാമുദീൻ – ആഗ്ര കന്റോൺമെന്റ് ഗതിമാൻ എക്സ്പ്രസ്. മണിക്കൂറിൽ 160 കിലോമീറ്റർ. 1.40 മണിക്കൂർ കൊണ്ടു 187 കിലോമീറ്റർ.