ഗ്രാനൈറ്റും മാര്‍ബിളും മുന്തിയ ടൈലും പതിച്ച ആഡംബര വീട് മലയാളിയുടെ അഭിമാനചിഹ്നമാണ്. പക്ഷേ, ഒരു ലക്ഷം രൂപയ്ക്ക് ഗ്രാനൈറ്റോ മാര്‍ബിളോ വാങ്ങിയാല്‍ 28,000 രൂപ ജി.എസ്.ടി. നല്‍കണം. ഇതൊഴിവാക്കാന്‍ എന്താണ് മാര്‍ഗം. അതിര്‍ത്തി കടന്ന് കര്‍ണാടകത്തിലെത്തുക.
കടകളില്‍ കയറി. 110 രൂപ നിരക്കുള്ള ഗ്രാനൈറ്റ് കണ്ട് ഇഷ്ടപ്പെട്ട് 4500 ചതുരശ്രയടി വില പറഞ്ഞുറപ്പിച്ചു. ഇത്രയും ഗ്രാനൈറ്റിന് 28% വച്ച് 495000 രൂപ 28 ശതമാനം 1,38,600 രൂപ നികുതിയാവും. ആകെ മുടക്കുമുതലിന്റെ മൂന്നിലൊന്നോളം നികുതിയെന്ന് കേട്ടാല്‍ ആര്‍ക്കും നെഞ്ചുപിടയ്ക്കും. ഒരു രൂപ പോലും നികുതിയടക്കാതെ കേരളത്തിൽ ഗ്രാനൈറ്റ് ലോറികൾ എത്തിക്കാനും സംവിധാനമുണ്ടെന്ന് കച്ചവടക്കാരൻ സമാധാനിപ്പിച്ചു. വ്യാജബില്ലാണ് മാര്‍ഗം. ഇതിന് ഏജന്റുമാരുണ്ട്. സ്ഥാപനത്തിന് ഒരു ബന്ധവുമില്ലെന്നു മാത്രം.
ആയിരം രൂപ നല്‍കിയാൽ ഏതുതുകയ്ക്കും വ്യാജബില്ലുകൾ ഇവിടെ കിട്ടും. അക്കൂട്ടത്തില്‍ ഒരു വ്യാജന്‍ ഇതാണ്. വ്യാജനെ കണ്ടെത്താനോ പിടികൂടാനോ സംവിധാനമില്ല. കേന്ദ്രസര്‍ക്കാര്‍ കരുതിയതുപോലെ എല്ലാ വെട്ടിപ്പും പരിഹരിക്കാന്‍ ഒറ്റനികുതി ഒറ്റമൂലിയാവുന്നില്ല.
നികുതി പിരിവും പരിശോധനയും താരതമ്യേന മെച്ചമായ കേരളത്തില്‍ ഇതേ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ എന്തുചെലവാകും എന്നുകൂടി പരിശോധിക്കാം. കേരളത്തില്‍ നൂറുരൂപ വിലയുള്ള ഒരു ചതുരശ്ര അടി ഗ്രനൈറ്റോ മാര്‍ബിളോ വാങ്ങണമെങ്കില്‍ ഇരുപത്തെട്ടുരൂപ നികുതി നല്‍കണം. ചതുരശ്ര അടിക്ക് ആകെ 128 രൂപ. ആയിരം ചതുരശ്ര അടി തറവിസ്തീര്‍ണമുള്ള വീടിന് ഈ നിരക്കില്‍ ഗ്രനൈറ്റ് വാങ്ങണമെങ്കില്‍ ഒരുലക്ഷത്തിന് ഇരുപത്തെണ്ണായിരം രൂപ. മാര്‍ബിളിന്റേയും ഗ്രനൈറ്റിനേയും നിരക്കനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. കര്‍ണാടകയില്‍ സാധാരണവില തന്നെ കേരളത്തിലേക്കാള്‍ കുറവാണ്. അതിനുപുറമേയാണ് നികുതിവെട്ടിപ്പ്. ജിഗനിയില്‍ നിന്ന് ഇത്തരത്തില്‍ കടത്തുന്നവര്‍ ചതുരശ്ര അടിക്ക് ഇരുപതുരൂപയിലേറെയാണ് നേട്ടമുണ്ടാക്കുന്നത്.
കേരളത്തിലെ വില
ജിഎസ്ടി 28 %
ച.അടിക്ക് 100 രൂപ വിലയെങ്കില്‍ നികുതി 28 രൂപ
ആയിരം ചതുരശ്ര അടിക്ക് 28,000 രൂപ നികുതി