നിരോധനത്തെ തുടർന്നു തിരിച്ചെത്തിയ നോട്ടെണ്ണാൻ യന്ത്രമുപയോഗിച്ചിട്ടില്ലെന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. എത്ര പേരെ നോട്ടെണ്ണാൻ ഉപയോഗിച്ചുവെന്ന ചോദ്യത്തിനു മറുപടി പറയാൻ ബാങ്ക് വിസമ്മതിച്ചു. വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ, തിരിച്ചെത്തിയ നോട്ടുകൾ എന്നാണ് എണ്ണിത്തുടങ്ങിയതെന്ന ചോദ്യത്തിന് ‘അത് തുടർന്നു കൊണ്ടേയിരിക്കുന്ന നടപടിയാണ്’ എന്നായിരുന്നു മറുപടി.
നിരോധിച്ച 1000, 500 രൂപ നോട്ടുകളിൽ 99% തിരിച്ചെത്തിയതായി ഓഗസ്റ്റ് 30നു പ്രസിദ്ധപ്പെടുത്തിയ 2016–17ലെ വാർഷിക റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കിയിരുന്നു. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ 15.44 ലക്ഷം കോടിയുടെ 1000, 500 രൂപ നോട്ടുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 16050 കോടി മാത്രമാണു തിരിച്ചെത്താത്തത്.
ഏറെ കള്ളനോട്ടുകൾ പ്രചാരത്തിലുണ്ടെന്ന ധാരണ മൂലമാണു നോട്ട് നിരോധനം പ്രഖ്യാപിച്ചതെങ്കിലും അത് അവഗണിക്കാവുന്നത്ര ചെറുതായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. നിരോധനത്തിനു ശേഷം പുത്തൻ നോട്ടുകൾ ഉൾപ്പെടെ അച്ചടിക്കാൻ 7965 കോടി രൂപയാണു ചെലവായത്.
16,000 കോടി നേടിയപ്പോൾ പുതിയ നോട്ടുകൾ അച്ചടിക്കാൻ മാത്രം 21,000 കോടി ചെലവായെന്നു മുൻ ധനമന്ത്രി പി. ചിദംബരം ട്വിറ്ററിൽ ആരോപിച്ചു. ആർബിഐയ്ക്കു നാണക്കേടാണിതെന്നും പ്രേരിപ്പിച്ച ധനകാര്യ വിദഗ്ധർക്കു നൊബേൽ സമ്മാനം കൊടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു.