സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ വരെ പലിശ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് പൂർണമായും പിൻവലിച്ച് ബാങ്കുകൾക്ക് നൽകിയ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. വർഷങ്ങളായി നിലനിന്നിരുന്ന നാല് ശതമാനം വാർഷിക പലിശ നിരക്ക് മൂന്നര ശതമാനമായി വെട്ടിക്കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മറ്റ് ബാങ്കുകൾക്കു മാതൃകയായി. ആദായ നികുതി തട്ടിക്കഴിച്ചാൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും ശരാശരി അഞ്ച് ശതമാനത്തിലേക്ക് താണിരിക്കുന്നു. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ച് പലിശ കൊണ്ടു ജീവിക്കുന്നവരുൾപ്പെടെ ബാങ്ക് നിക്ഷേപകർ, വിലക്കയറ്റത്തോത് കൂടി കണക്കിലെടുത്ത്, മുതലെങ്കിലും സംരക്ഷിക്കാൻ മറ്റ് മാർഗങ്ങൾ ആരായുന്നു.
ചെറുകിട നിക്ഷേപങ്ങൾ ആകർഷകം
2016 ഏപ്രിൽ മുതൽ ചെറുകിട നിക്ഷേപങ്ങളുടെ പലിശ സർക്കാർ കടപ്പത്രങ്ങളുടെ വരുമാനവുമായി ബന്ധപ്പെടുത്തുകയും ഓരോ മൂന്ന് മാസത്തേയ്ക്കും പലിശ പുനഃക്രമീകരിക്കുകയും ചെയ്തുവരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാമമാത്രമായ 10 ബേസിസ് പോയിന്റ് മാത്രമാണ് സർക്കാർ കുറച്ചിട്ടുള്ളത്. 100 ബേസിസ് പോയിന്റ് എന്നാൽ ഒരു ശതമാനമാണ്. കഴിഞ്ഞ ഏതാണ്ട് രണ്ടു വർഷക്കാലത്തിനിടയിൽ ചെറുകിട നിക്ഷേപങ്ങൾക്ക് ഒരു ശതമാനത്തോളമാണ് പലിശ കുറഞ്ഞത്. നികുതി ബാധ്യത ഇല്ലാത്തവർക്കും 10 മുതൽ 20 ശതമാനം വരെ ആദായ നികുതി നൽകുന്നവർക്കും ചെറുകിട നിക്ഷേപങ്ങൾ താരതമ്യേന ആകർഷകമായി തുടരുന്നു.
പലതുണ്ട് തിരഞ്ഞെടുക്കാൻ
പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് പലിശ ഇപ്പോഴും നാലുശതമാനമാണ്. എടിഎം ഉപയോഗത്തിന് ഫീസും നൽകേണ്ട. അഞ്ച് വർഷ കാലാവധിയുള്ള പോസ്റ്റ് ഓഫിസ് നിക്ഷേപത്തിന് 7.6 ശതമാനമാണു വാർഷിക പലിശ. മുന്തിയ ബാങ്കുകളെല്ലാം സമാന കാലാവധിക്ക് നൽകുന്നത് ആറ് ശതമാനത്തോളം മാത്രമാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് 7.8% ലഭിക്കും. അഞ്ച് വർഷ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിനും സമാന പലിശയാണുള്ളത്.
പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം, അഞ്ച് വർഷ കാലാവധിയുള്ള മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപം എന്നിവയ്ക്ക് 8.3% വാർഷിക വരുമാനം ലഭിക്കും. അഞ്ച് വർഷ മന്ത്‌ലി ഇൻകം സ്‌കീമിൽ 7.5 ശതമാനവും അഞ്ച് വർഷ കാലാവധിയുള്ള ആവർത്തന നിക്ഷേപത്തിന് 7.1 ശതമാനവുമാണ് പലിശ.
പലിശ കുറഞ്ഞുവരുന്ന കാലങ്ങളിൽ പുനർ നിക്ഷേപം നഷ്ട സാധ്യത കൂട്ടുമെന്നതിനാൽ മെച്ചപ്പെട്ട അവസരങ്ങളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം. ബാങ്കുകൾ കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് താരതമ്യേന പലിശ നിരക്ക് ഉയർത്തി നിർത്തുന്നത് നിക്ഷേപങ്ങൾ പുതുക്കുമ്പോൾ വിപണിയിലെ കുറഞ്ഞ നിരക്ക് നൽകിയാൽ മതിയല്ലോ എന്ന തന്ത്രത്തിലൂന്നിയാണ്.
കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ
ആറു വർഷ കാലാവധിയുള്ള കേന്ദ്ര സർക്കാർ ബോണ്ടുകൾ എട്ടു ശതമാനം പലിശ നിരക്കിലാണ് ദേശസാൽകൃത ബാങ്കുകൾ വഴി നൽകുന്നത്. എന്നാൽ ഉയർന്ന 30% ആദായ നികുതി നൽകുന്നവർക്ക് കടപ്പത്ര മ്യൂച്വൽ ഫണ്ടുകൾ പ്രയോജനപ്പെടുത്താം. നിക്ഷേപം നടത്തി കാലാവധി എത്തും വരെ പണം പിൻവലിക്കരുതെന്ന് മാത്രം. ഹ്രസ്വകാല ഫണ്ടുകൾ അതിഹ്രസ്വകാല ഫണ്ടുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. മിക്ക ഫണ്ടുകളും 8 മുതൽ 9 ശതമാനം വരെ വരുമാനം നൽകുമ്പോൾ നഷ്ട സാധ്യത കൂടിയ ഫണ്ടുകളിൽ വരുമാനം രണ്ടക്കത്തിലെത്തുന്നു.
ബാങ്ക് നിക്ഷേപങ്ങളേക്കാൾ ഉയർന്ന നിരക്കിൽ പലിശ നൽകുന്ന കമ്പനി നിക്ഷേപങ്ങളുമുണ്ട്. മെച്ചപ്പെട്ട കമ്പനികൾ തിരഞ്ഞെടുക്കണമെന്നു മാത്രം. ഉടൻ ഉപയോഗത്തിൽ വരുകയില്ലെങ്കിൽക്കൂടി പ്രായം കുറഞ്ഞവർക്ക് ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ച് മെച്ചപ്പെട്ട വളർച്ചാ നിരക്ക് ഉറപ്പാക്കാം.