പാലക്കാട് ∙ അര ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്കു സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവർ ഇനി വ്യാപാരിക്കു തിരിച്ചറിയൽ രേഖയുടെ പകർപ്പു നൽകണം. പഴയ സ്വർണം വിൽക്കുന്നതിനും ഇതു ബാധകമാണ്. നിലവിൽ, രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുകയ്ക്കു സ്വർണം വാങ്ങിയാൽ ആദായ നികുതി നിയമ പ്രകാരം പാൻ കാർഡ് നിർബന്ധമാണ്. പുതിയ വിജ്ഞാപനമനുസരിച്ച് രണ്ടു പവനിലേറെ സ്വർണം വാങ്ങുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടി വരും. 50,000 രൂപയിൽ കൂടുതലുള്ള ബാങ്ക് ഇടപാടുകൾക്കു തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയതിനു സമാനമായ നിർദേശമാണിത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമത്തിൽ സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ലോഹങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്തു സ്വർണ വ്യാപാരികൾ ഉപയോക്താക്കളിൽ നിന്നു തിരിച്ചറിയൽ രേഖകൾ വാങ്ങിത്തുടങ്ങി.
സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകളുടെ പരിശോധനയ്ക്കായി ജി എസ് ടി ഡയറക്ടർ ജനറൽ ഇന്റലിജൻസ് (ജെംസ് ആൻഡ് ജ്വല്ലറി) എന്ന ഓഫിസറെ ചുമതലപ്പെടുത്തിയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എല്ലാ സ്വർണ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കാൻ ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. പണം നൽകിയുള്ള ഇടപാടുകൾക്കു പരിധി നിശ്ചയിക്കാനും ശുപാർശയുണ്ടായിരുന്നു.