ഇൻഫോസിസിലെ ആഭ്യന്തര കലഹങ്ങൾക്കും കലാപങ്ങൾക്കും അറുതിയുണ്ടാക്കാൻ പഴയ മേധാവി തിരികെ അമരത്ത്. രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാറിന്റെ ശിൽപിയാണ് ഇൻഫോസിസിന്റെ മുൻ സിഇഒ നന്ദൻ നിലേകനി. സിഇഒ സ്ഥാനത്തുനിന്നു വിശാൽ സിക്കയുടെ രാജിക്കു പിന്നാലെയാണ് ഇൻഫോസിസിന്റെ പുതിയ ചെയർമാനായി നിലേകനി തിരികെ വരുന്നത്.
ചെയർമാൻ സ്ഥാനത്തുനിന്ന് ആർ. ശേഷസായിയും രാജിവച്ചതോടെയാണ്, സഹസ്ഥാപകരുടെ താൽപര്യപ്രകാരം നിലേകനിയുടെ തിരിച്ചുവരവ്. നോൺ–എക്സിക്യൂട്ടീവ് ചെയർമാനായും നോൺ–ഇൻഡിപെൻഡന്റ് ഡയറക്ടറായുമാണ് അടിയന്തര പ്രാബല്യത്തോടെ നിലേകനിയുടെ നിയമനം.
സിഇഒ സിക്കയുടെ രാജിക്കു പിന്നാലെ ശേഷസായിയും കോ–ചെയർമാൻ രവി വെങ്കടേശനും ഉൾപ്പെടെ നാലു ബോർഡംഗങ്ങൾ രാജി സമർപ്പിച്ചിരുന്നു. സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയും ബോർഡംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണു കൂട്ട രാജിയിലേക്കു നയിച്ചത്.