ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യമേഖലാ എണ്ണക്കമ്പനിയായ എസ്സാറിനെ 1290 കോടി ഡോളറിന് (ഏകദേശം 83,000 കോടി രൂപ) റഷ്യൻ കമ്പനികൾ ഏറ്റെടുത്തു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ റോസ്നെഫ്റ്റും യുണൈറ്റഡ് ക്യാപിറ്റൽ പാർട്നേഴ്സ് (യുസിപി)– ട്രാഫിഗുറ കൺസോർഷ്യവും 49.13% വീതം ഓഹരികളാണ് വാങ്ങിയത്. സ്ഥാപകരായ റുയിയ കുടുംബം ഓഹരി പൂർണമായും വിറ്റപ്പോൾ 1.74% ഓഹരികൾ ചെറുകിട നിക്ഷേപകരുടെ കൈവശമുണ്ട്.
തുകയിൽ 70,000 കോടി രൂപ ഗ്രൂപ്പിന്റെ കടം തീർക്കാൻ ചെലവിടുമെന്ന് എസ്സാർ ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് റുയിയ പറഞ്ഞു. ഇതിൽ 4000 കോടി ഇന്ത്യയിലെ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നൽകും. എസ്സാറിന്റെ 500 കോടി ഡോളർ (32000 കോടി രൂപ) ബാധ്യത പുതിയ ഉടമകളുടെ ഉത്തരവാദിത്തത്തിലായി. ബാങ്കുകൾ ഇത് അംഗീകരിച്ചു. 1.05 ലക്ഷം കോടി രൂപയാണ് എസ്സാറിന്റെ മൊത്തം ബാധ്യത. ഓഗസ്റ്റിലുണ്ടാക്കിയ കരാറിന്റെ പൂർത്തീകരണമാണ് ഇപ്പോൾ നടന്നതെന്നും എസ്സാർ അറിയിച്ചു.
പുതിയ ചെയർമാൻ, സിഇഒ
റിലയൻസ് ഇൻഡസ്ട്രീസ് അടക്കം ലോകത്തെ പ്രമുഖ എണ്ണ–ഊർജ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള ടോണി ഫൗണ്ടനെ ചെയർമാനായും ട്രാഫിഗുറ ഇന്ത്യയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ബി. ആനന്ദിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും പുതിയ മാനേജ്മെന്റ് നിയമിച്ചു.
ഏറ്റവും വലിയ വിദേശനിക്ഷേപം
∙ ഇന്ത്യയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ). ∙ റഷ്യ രാജ്യത്തിനു പുറത്തു നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം. ∙ റഷ്യയ്ക്കു കിട്ടുന്നത്: എസ്സാറിന്റെ ഗുജറാത്ത് വാദിനാർ റിഫൈനറി, തുറമുഖം, വൈദ്യുതി പ്ലാന്റ്, രാജ്യമെമ്പാടുമുള്ള 3500 പെട്രോൾ പമ്പുകൾ. ∙ എസ്സാർ ഗ്രൂപ്പിന് ഇനി ഇന്ത്യയിൽ എണ്ണ ശുദ്ധീകരണശാലയോ പെട്രോൾ പമ്പുകളോ നടത്താനാവില്ല. ബ്രിട്ടനിലെ സ്റ്റാൻലോ റിഫൈനറി തുടർന്നും നടത്താൻ തടസ്സമില്ല. ∙ പെട്രോൾ പമ്പുകളിൽ എസ്സാർ ഓയിൽ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ റഷ്യൻ കമ്പനികൾ എസ്സാർ ഗ്രൂപ്പിന് റോയൽറ്റി തുക നൽകും. ∙ പമ്പുകളുടെ എണ്ണം സമീപഭാവിൽ 6000 ആയി ഉയർത്താൻ റഷ്യൻ മാനേജ്മെന്റ് ലക്ഷ്യമിടുന്നു.