വാഹന ഇൻഷുറൻസ് എടുക്കണമെങ്കിൽ ഉടമ വാഹനത്തിന്റെ മലിനീകരണം നിയന്ത്രിത അളവിലാണെന്ന സർട്ടിഫിക്കറ്റ് (പിയുസി) ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. മലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.
ദേശീയ തലസ്ഥാന മേഖലയിലെ എല്ലാ ഇന്ധന വിൽപനശാലകളോടനുബന്ധിച്ചും പുക പരിശോധന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഉറപ്പാക്കാനും റോഡ് ഗതാഗത മന്ത്രാലയത്തിനും കോടതി നിർദേശം നൽകി.
തലസ്ഥാനത്ത് ഓടുന്ന വാഹനങ്ങൾക്ക് ‘പുക സർട്ടിഫിക്കറ്റ്’ ഉണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായത്ര പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാർ ഉറപ്പു വരുത്തണം. നാലാഴ്ച ഇതിനു സമയം അനുവദിച്ചു.
മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവ്.