സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ രൂപീകരിച്ചതെന്നു സംശയിക്കുന്ന 331 കമ്പനികളുടെ ഓഹരി വ്യാപാരത്തിന് വിപണി നിയന്ത്രണ ഏജൻസി ‘സെബി’ നിയന്ത്രണം ഏർപ്പെടുത്തി. ആദായ നികുതി വകുപ്പും ഗുരുതര തട്ടിപ്പ് അന്വേഷണ ഓഫിസും (എൻഎഫ്ഐഒ) നൽകിയ ശുപാർശ അനുസരിച്ചാണ് സെബിയുടെ നടപടി.
331 കമ്പനികളുടെ ഓഹരികളും ഈ മാസം വ്യാപാരം നടത്താനാവില്ല. സെബിയുടെ നടപടിയെചൊല്ലിയുള്ള ആശങ്കയിൽ ഓഹരി വിപണി ഇടിഞ്ഞു. സൂചിക സെൻസെക്സ് 260 പോയിന്റ് ഇടിഞ്ഞ് 32014.19 ലും നിഫ്റ്റി 78.55 പോയിന്റ് താഴ്ന്ന് 9978.55 ലും എത്തി.
പട്ടികയിലെ കമ്പനികളിൽ ഏറ്റവും കൂടുതൽ എണ്ണം ബംഗാളിൽ റജിസ്റ്റർ ചെയ്തവയാണ്. ഗുജറാത്തും ഡൽഹിയും പിന്നിലുണ്ട്. 124 കമ്പനികളെങ്കിലും നികുതി വെട്ടിപ്പിന്റെ പേരിൽ സംശയ നിഴലിലായിരുന്നു. 175 എണ്ണമാകട്ടെ മറ്റു ഗുരുതര ക്രമക്കേടുകൾക്ക് അന്വേഷണം നേരിടുന്നവയും.
127 കമ്പനികളാണ് ബംഗാളിൽ നിന്നുള്ളത്. 50 എണ്ണം മഹാരാഷ്ട്രയിൽ നിന്ന്. ഡൽഹിയിലും ഗുജറാത്തിലും 30 വീതം. ഒഡിഷ, ആന്ധ്രപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ കമ്പനികളും പട്ടികയിലുണ്ട്. സ്വതന്ത്ര ഓഡിറ്റ്, ഫോറൻസിക് ഓഡിറ്റ് തുടങ്ങിയ നടപടികൾക്ക് ഈ കമ്പനികളെ വിധേയമാക്കും. മാസത്തിലൊരിക്കൽ മാത്രം ഓഹരി വ്യാപാരം നടത്താവുന്ന പട്ടികയിലാണ് 331 കമ്പനികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാപാര ദിനത്തിലെ വിലയേക്കാൾ ഉയർന്ന വിലയിൽ ഇവയുടെ ഓഹരിയിൽ വ്യാപാരം നടത്താൻ പാടില്ല.പരിശോധനയിൽ കമ്പനികളുടെ അടിസ്ഥാന വിവരങ്ങൾ ശരിയല്ലെന്നു കണ്ടാൽ സ്ഥിരമായി ഇവയെ ഓഹരി വിപണിയിൽനിന്ന് നീക്കം ചെയ്യും.
പാർശ്വനാഥ് ഡവലപ്പേഴ്സ,് ജെ. കുമാർ ഇൻഫ്രാ പ്രോജക്ട്സ്, പ്രകാശ് ഇൻഡസ്ട്രീസ്, എസ്ക്യൂഎസ് ഇന്ത്യ, ബിഎഫ്എസ്ഐ തുടങ്ങിയ കമ്പനികൾ തങ്ങളെ ‘വ്യാജ കമ്പനികൾ’ എന്ന് സെബി വിലയിരുത്തിയതിൽ ഞെട്ടൽ പ്രകടിപ്പിച്ചു. നികുതി വെട്ടിപ്പിനായി രൂപം നൽകിയ 37,000 വ്യാജ കമ്പനികളെ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.