കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഉൽപന്നങ്ങൾക്കു നികുതി കുറയ്ക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും അതിനാൽ ഇനി പ്രതീക്ഷ വേണ്ടെന്നും മന്ത്രി തോമസ് ഐസക്. എംഎൽഎമാർക്കു വേണ്ടി നിയമസഭയിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു മന്ത്രി നിരാശ വ്യക്തമാക്കിയത്. പ്ലാസ്റ്റിക് മാലിന്യം, പ്ലൈവുഡ്, സാനിറ്ററി നാപ്കിൻ, മീൻപിടിത്ത ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ തുടങ്ങിയവയ്ക്കു നികുതി കുറയ്ക്കണമെന്ന ആവശ്യമാണു ജിഎസ്ടി കൗൺസിലിൽ കേരളം മുന്നോട്ടു വച്ചത്.
എന്നാൽ, നികുതി ഘടനയിൽ ഇതു താളപ്പിഴകൾ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാർക്കു കൂടുതൽ ഗുണകരമാകുമെന്നതിനാലും നികുതി കുറയ്ക്കൽ പ്രായോഗികമല്ലെന്നു മന്ത്രി വ്യക്തമാക്കി.
ഉദാഹരണത്തിന്, മൽസ്യബന്ധനത്തിനുപയോഗിക്കുന്ന വലയ്ക്ക് ഇപ്പോൾ അഞ്ചു ശതമാനമാണു നികുതി. ഇൗ നികുതി ഒഴിവാക്കിയാൽ ചൈനീസ് വലകൾ കേരളത്തിലേക്കു നികുതില്ലാതെ ഇറക്കുമതി ചെയ്യുകയും തദ്ദേശ വിപണി തകരുകയും ചെയ്യും. നികുതി നൽകി പ്ലാസ്റ്റിക് ചരട് വാങ്ങി വല നിർമിക്കുന്ന ഇവിടെയുള്ളവർക്കാകട്ടെ, വല വിൽക്കുമ്പോൾ ആ നികുതി ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി തിരികെ ലഭിക്കുകയും ചെയ്യും.
അസംസ്കൃത വസ്തുക്കൾക്കു നികുതി ഇൗടാക്കുകയും അവ ഉപയോഗിച്ചു നിർമിക്കുന്ന ഉൽപന്നങ്ങൾക്കു നികുതി ഒഴിവാക്കുകയും ചെയ്താൽ ഉൽപാദകർക്കു നികുതി തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഖാദിക്കും കൈത്തറിക്കും നികുതി ഒഴിവാക്കാൻ കഴിയാത്തതിനാൽ പിരിക്കുന്ന നികുതി തിരികെ നൽകാൻ കഴിയുമോ എന്നു സർക്കാർ ആലോചിക്കുകയാണ്.
വിലക്കയറ്റത്തിന്റെ കാരണം മുൻപുണ്ടായിരുന്ന പല നികുതികൾ ലയിച്ചാണ് ഇപ്പോൾ ജിഎസ്ടി എന്ന ഒറ്റ നികുതി പ്രാബല്യത്തിലായത്. ഉൽപന്നങ്ങളുടെ അടിസ്ഥാനവിലയ്ക്കു മേൽ ഇൗടാക്കിയിരുന്ന പഴയ നികുതികൾ എത്രയാണോ അതു കുറച്ച ശേഷമാണു ജിഎസ്ടി ചുമത്തേണ്ടത്. എന്നാൽ, മിക്ക വ്യാപാരികളും മുൻപ് നികുതിയടക്കം വാങ്ങിയിരുന്ന തുകയ്ക്കു മേൽ വീണ്ടും ജിഎസ്ടി ചുമത്തുകയാണ്. ഇതാണു വില കുറയുമെന്നു കരുതിയിരുന്ന ഉൽപന്നങ്ങൾക്കും വില കൂടാൻ കാരണം.
വിലക്കയറ്റം തടയാൻ പരിമിതികൾ വിലക്കയറ്റം തടയുന്നതിൽ സംസ്ഥാനത്തിനു പരിമിതികളുണ്ട്. കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ വിഷയം ഉന്നയിച്ചപ്പോൾ ഉൽപാദകർക്കും വ്യാപാരികൾക്കും മേൽ ഉടൻ നടപടികളൊന്നും വേണ്ടെന്നും രണ്ടു മാസം കൂടി കാത്തിരുന്നാൽ വില കുറയുമെന്നും മറ്റു സംസ്ഥാനങ്ങൾ നിലപാടെടുത്തു. ഒരിക്കൽ വില കൂടിയാൽ പിന്നെ കുറയില്ലെന്നാണു കേരളം വാദിച്ചത്. പുതിയ സ്റ്റോക്ക് എത്തുമ്പോൾ എംആർപി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ, കടുത്ത നടപടികൾ നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്ന സമീപനമാണു കേന്ദ്രത്തിന്. കമ്പോളത്തിൽ കടുത്ത മൽസരമുണ്ടാകുകയും വിലക്കയറ്റത്തിനെതിരെ ജനം പ്രതികരിക്കുകയും ചെയ്താലേ ഇനി ഉൽപന്നങ്ങൾക്കു വില കുറയൂ.
കൊല്ലുന്ന ജിഎസ്ടി ജിഎസ്ടി കൊല്ലും എന്ന മലയാള മനോരമ വാർത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുൻപു പല ചികിൽസാ ഉപകരണങ്ങൾക്കും നികുതിയും മറ്റും കേന്ദ്രം ഒഴിവാക്കിയിരുന്നു. എന്നാൽ, അവയ്ക്കെല്ലാം ഇപ്പോൾ ജിഎസ്ടി ബാധകമായിരിക്കുകയാണ്. ഇതാണു ചികിൽസാ നിരക്ക് ഉയരാൻ കാരണം. ഇത് ഒഴിവാക്കാൻ തൽക്കാലം മാർഗങ്ങളില്ല.
ലാഭം തട്ടുന്നതു വ്യവസായികൾ ജിഎസ്ടി കാരണം ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നികുതി നഷ്ടമാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി ഉണ്ടാകുക. 50,000 കോടി നഷ്ടപ്പെടുമെന്നു കേന്ദ്രം സമ്മതിച്ചു കഴിഞ്ഞു. ഇൗ തുക ജനങ്ങൾക്കാണു വിലക്കുറവായി കിട്ടേണ്ടത്. എന്നാൽ, വില കുറയ്ക്കാൻ തയാറാകാത്ത വൻ വ്യവസായികളെല്ലാം ചേർന്ന് ഇൗ ഭീമമായ സംഖ്യ തട്ടിയെടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ.
കമ്മിഷൻ ഇനത്തിലെ വാർഷിക വരുമാനം 20 ലക്ഷത്തിൽ കവിഞ്ഞാലും എൽഐസി ഏജന്റുമാർ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. സർക്കാർ കരാറുകാർ 12% ജിഎസ്ടി നൽകിയാൽ മതി. സിമന്റ്, കമ്പി തുടങ്ങിയ നിർമാണ സാമഗ്രികൾ വാങ്ങിയ ബിൽ സമർപ്പിച്ചാൽ ആ ഇനത്തിൽ അടച്ച നികുതിത്തുക കിഴിവും ചെയ്യും. ബാങ്ക് ഇടപാടുകൾക്കു സർവീസ് ചാർജായി ഇൗടാക്കുന്ന തുകയ്ക്കു മാത്രമേ ജിഎസ്ടി നൽകേണ്ടതുള്ളൂ.
നിയമം ഇന്നു സഭയിൽ ലോട്ടറിയെ ചരക്കായി ഉൾപ്പെടുത്തി സംസ്ഥാന ചരക്ക്, സേവന നിയമം ഇന്നു നിയമസഭയിൽ. ജൂലൈ ഒന്നിനു ജിഎസ്ടി നടപ്പാക്കിയപ്പോൾ ഓർഡിനൻസിലൂടെയായിരുന്നു കേരളം പങ്കാളിയായത്. നിയമം പാസാക്കുന്ന അവസാന സംസ്ഥാനമാണു കേരളം. സംസ്ഥാനങ്ങൾ ഒരേ ഉള്ളടക്കമുള്ള നിയമമാണ് പാസാക്കിയത്. ഇതര സംസ്ഥാന ലോട്ടറികളെ പരമാവധി നിരുൽസാഹപ്പെടുത്തുന്നതിനായി കേരളം മാത്രം നിയമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ലോട്ടറി നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ലോട്ടറികളെക്കൂടി ചരക്കായി നിർവചിക്കുന്നതാണ് കേരള ജിഎസ്ടി നിയമത്തിലെ മാറ്റം. ഇന്നു ചർച്ചയ്ക്കു ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിടും.