അടിസ്ഥാനനിരക്കുകളിൽ കാൽശതമാനം കുറവുവരുത്തി റിസർവ്ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് ആറുശതമാനമായും റിവേഴ്സ് റിപ്പോനിരക്ക് അഞ്ചേമുക്കാൽ ശതമാനവുമായാണ് കുറഞ്ഞത്. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നാണയപ്പെരുപ്പമെത്തിയതും വാണീജ്യ-വ്യവസായ മേഖലകളിൽനിന്ന് പലിശകുറയ്ക്കാൻ സമ്മർദം നിലനിൽക്കുന്നതും കണക്കിലെടുത്താണ് ആർബിഐയുടെ തീരുമാനം.
സാമ്പത്തികരംഗം പ്രതീക്ഷിച്ചതുപോലെതന്നെ അടിസ്ഥാനനിരക്കിൽ കാൽശതമാനമാനത്തിൻറെ കുറവാണ് വരുത്തിയത്. ഇതോടെ, വാണീജ്യബാങ്കുകൾ ആർബിഐയിൽ നിന്ന് സ്വീകരിക്കുന്ന ഹൃസ്വകാലവായ്പകളുടെ പലിശയായ റീപ്പോനിരക്ക് 6.25ശതമാനത്തിൽ നിന്നും 6ശതമാനമായി. വാണീജ്യബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയായ റിവേഴ്സ്റിപ്പോ 5.75ശതമാനമായും താഴ്ന്നു. മൊത്തവില സൂചിക കണക്കാക്കിയുളള നാണയപ്പെരുപ്പം 2.17ൽനിന്ന് 0.9ശതമാനത്തിലെത്തിയതും അനുകൂലഘടകമായി. നാണയപ്പെരുപ്പം നാല്ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽപറഞ്ഞു.
ജിഎസ്ടിക്ക് ശേഷമുള്ള രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിരക്ക്കുറച്ചത് വാണീജ്യ-വ്യാവസായിക മേഖലയ്ക്ക് ഗുണമാകും. ഒപ്പം ഭവന-വാഹന വായ്പകളുടെ പലിശ കുറയ്ക്കാൻ വാണീജ്യബാങ്കുകൾ നിർബന്ധിതരാകും. അതേസമയം, നേരത്തെ ബാങ്കുകൾ സ്വമേധയാ നിരക്കുകളിൽ നേരിയ കുറവു വരുത്തിയിരുന്നതിനാൽ, പുതിയ സാഹചര്യത്തിൽ അത് ആവർത്തിക്കുമോയെന്ന് കണ്ടറിയണം. ഇതിനുമുൻപ് കഴിഞ്ഞ ഒക്ടോബറിലാണ് നിരക്കുകളില്‍ ആർബിഐ കുറവുവരുത്തിയത്.