രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വർക്ക് എയർടെലിന്റേതാണെന്ന് യുഎസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് സ്പീഡ് ടെസ്റ്റിങ് ഏജൻസി ഓപ്പൺസിഗ്‌നലിന്റെ കണ്ടെത്തൽ.
ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗം വളരെ കൂടുതലായതു റിലയൻസ് ജിയോയുടെ സ്പീഡിനെ ബാധിക്കുന്നുണ്ടെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. എയർടെലിന്റെ ആവറേജ് പീക്ക് സ്പീഡ് ടെസ്റ്റ് 56.6 എംബിപിഎസും ശരാശരി 4ജി ഡൗൺലോഡ് ടെസ്റ്റ് ഫലം 11.5 എംബിപിഎസുമാണ്.
ജിയോ നെറ്റ്‌വർക്കിന്റെ ശരാശരി 4ജി വേഗത 3.9 എംബിപിഎസും ആവറേജ് പീക്ക് സ്പീഡ് 50 എംബിപിഎസും ആണ്. കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ഡൽഹി, മുംബൈ നഗരങ്ങളിലും കർണാടക, തമിഴ്‌നാട് സർക്കിളുകളിലും നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ ഏഴു മാസമായി റിലയൻസ് ജിയോയാണ് രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജി സേവന ദാതാവെന്നായിരുന്നു ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ. ട്രായ് മൈസ്പീഡ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ വഴി റിയൽ ടൈം അടിസ്ഥാനത്തിലാണു ട്രായ് വിവരങ്ങൾ ശേഖരിച്ചത്.
ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് എപ്പോഴും എവിടെ വച്ചും തങ്ങളുടെ നെറ്റ്‌വർക്കിന്റെ വേഗത കണ്ടെത്താനും ഫലം ട്രായ്ക്ക് സമർപ്പിക്കാനും കഴിയും. ആവറേജ് പീക്ക് സ്പീഡ് എന്നത് കൂടുതൽ കൃത്യതയാർന്ന അളവുകോലാണെന്ന് ഓപ്പൺസിഗ്നൽ റിപ്പോർട്ട് പറയുന്നു.