നിലവിലുള്ള രീതികളെ അട്ടിമറിച്ച് പുതിയൊരു കമ്പനി വന്നതും അതു മറ്റുള്ള കമ്പനികളുടെ ലാഭത്തെ ബാധിച്ചതുമൊക്കെ വ്യവസായലോകത്തു സജീവ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, മൊബൈല്‍ ടെലികോം ഉപയോക്താക്കളുടെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടേയിരിക്കുന്നു.
ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടുമെങ്കിലും അത് ഉപയോഗിക്കാന്‍ രണ്ടു തവണ ആലോചിക്കേണ്ടിയിരുന്ന കാലം ഒരുപാടൊന്നും പഴയതല്ല. ഒരു ജിബി ഡേറ്റയ്ക്ക് 250 രൂപയെങ്കിലും നല്‍കേണ്ടിയിരുന്നു. ഇപ്പോഴോ, ദിവസം ഒരു ജിബി എങ്കിലും ഉപയോഗിക്കൂ എന്ന ആഹ്വാനമാണ് മൊബൈല്‍ കമ്പനികളുടേത്.
അത്യാവശ്യം ഇമെയിലും ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെ ഉപയോഗിക്കുന്നയാള്‍ക്ക് 1500 രൂപ പ്രതിമാസം ചെലവായിരുന്നത് ഇപ്പോള്‍ ബില്‍ 300– 500 രൂപയിലൊതുങ്ങും.
ഒറ്റനോട്ടത്തിൽ 2016 സെപ്റ്റംബർ മുതലുള്ള ജനപ്രിയ മാറ്റങ്ങൾ
∙ 4ജി ഇന്റർനെറ്റ് സേവനം വ്യാപകമായി
∙ 4ജി സൗകര്യമുളള ഫോണുകളുടെ വില കുത്തനെ താഴ്ന്നു
∙ മൊബൈൽ ഇന്റർനെറ്റിന്റെ നിരക്ക് ഒരു ജിബിക്ക് 250 രൂപ തലത്തിൽനിന്ന് ഒരു ജിബിക്ക് 10 രൂപ എന്ന തലത്തിലെത്തി.
∙ വോയ്സ് കോൾ സൗജന്യമോ തീരെ കുറഞ്ഞ നിരക്കിലോ ആയി
ഡിജിറ്റല്‍ ഇന്ത്യ
ടെലികോം മല്‍സരത്തിന്റെ നേട്ടം ഇങ്ങനെ വ്യക്തിഗത ബില്‍ കുറയുന്നതില്‍ ഒതുങ്ങുന്നില്ല. രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഏറ്റവുമധികം സഹായകമാകുന്നത് അതിവേഗ ഇന്റര്‍നെറ്റ് ഫോണില്‍ കുറഞ്ഞ ചെലവില്‍ കിട്ടുന്നു എന്നതുതന്നെ.
ബാങ്ക് അക്കൗണ്ടും ആധാറും മൊബൈലും ബന്ധിപ്പിക്കാനുള്ള സ്വപ്നപദ്ധതി നഗരങ്ങളിലെ സാമ്പത്തികശേഷിയുളളവരിലൊതുങ്ങാതെ എല്ലാ പ്രദേശങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തണമെങ്കില്‍ ഇത് അത്യാവശ്യം.
ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (സെക്കന്‍ഡില്‍ 512 കിലോബൈറ്റ് എങ്കിലും ഡൗണ്‍ലോഡ് വേഗം) ഉണ്ടെങ്കില്‍ മാത്രമേ മൊബൈല്‍ വഴിയും കാര്‍ഡ് ഇടപാടുകള്‍ നടക്കുന്ന ടെര്‍മിനലുകള്‍ വഴിയും അനായാസം പണമിടപാടുകള്‍ നടക്കൂ. നോട്ട് അസാധുവാക്കലിനെത്തുടർന്ന് ‘കാഷ്‌െലസ്’ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാൻ നടന്ന ശ്രമങ്ങൾ കുറെയെങ്കിലും വിജയിച്ചത് ഡേറ്റ ഉപയോഗത്തിനുള്ള നിരക്ക് കുറഞ്ഞതുകൊണ്ടുതന്നെ.
നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഡിസംബർ 30ന് അവതരിപ്പിച്ച മൊബൈൽ പണമിടപാട് ആപ്ലിക്കേഷൻ ആയ ‘ഭീം’ ഇതുവരെ 1.6 കോടി ഫോണുകളിലേക്ക് ഡൗൺലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. ഷോപ്പിങ്ങും ബാങ്കിങ്ങുമൊക്കെ ഫോണിൽ നടത്താൻ തടസ്സമില്ലാതെ ഇന്റർനെറ്റ് കിട്ടണം. ജിഎസ്ടിയും വിവിധ ഇടപാടുകൾക്കുള്ള ആധാർ– ബയോമെട്രിക് തിരിച്ചറിയലുമൊക്കെ സുഗമമാകാൻ ഈ അടിസ്ഥാനസൗകര്യം വേണം.
ഇന്റർനെറ്റ് ഉപയോഗിച്ച് ബിസിനസ്‍ നടത്തുന്ന, സ്റ്റാർട്ടപ്പുകൾ അടക്കമുള്ള സംരംഭകർക്കു വലിയ ആശ്വാസമാണ് ഡേറ്റ നിരക്കു കുറയുന്നത്. ലാപ്ടോപ് അടക്കം വിവിധ ഉപകരണങ്ങളിൽ 4ജി ലഭ്യമാക്കുന്ന വൈഫൈ ഹോട്സ്പോട്ടുകൾ വൻ ജനപ്രീതിയാണു നേടുന്നത്.
സിനിമ ചെറിയ സ്ക്രീനിൽ
വിനോദ വ്യവസായം മൊബൈൽ ഫോണിൽ കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്കും രാജ്യമെത്തിക്കൊണ്ടിരിക്കുന്നു. 4ജി അതിവേഗ ഇന്റർനെറ്റ് വ്യാപകമായതോടെയാണ് വിഡിയോ സ്ട്രീമിങ്, ലൈവ് ടിവി സ്ട്രീമിങ് രംഗത്തെ ആഗോള കമ്പനികൾ ഇന്ത്യയിലേക്കു നോക്കിയതുതന്നെ. ലൈവ് ടിവി ആസ്വദിക്കാനാവശ്യമായ ഡേറ്റ പോലും പോക്കറ്റ് കാലിയാക്കാതെ കിട്ടുമെന്നായി.
റിലയൻസ് ജിയോ ലൈവ് ടിവി, സിനിമ തുടങ്ങിയവ നൽകുന്നതിനുമുൻപുതന്നെ മറ്റു പലർക്കും അതൊക്കെ ഉണ്ടായിരുന്നെങ്കിലും ഡേറ്റ നിരക്കു കാരണം ജനപ്രിയമായില്ല. യൂട്യൂബിലെ ചെറു വിഡിയോകൾ പോലും ബഫറിങ് എന്ന ‘കറങ്ങിനിൽക്കൽ’ ഇല്ലാതെ കാണാനാകാതിരുന്ന നമുക്കിപ്പോൾ അത് ഭൂതകാലം മാത്രം.
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
ഇന്റർനെറ്റ് വിരൽത്തുമ്പിലുള്ളത് വിദ്യാർഥികളെ എത്ര സഹായിക്കുമെന്നു പറയേണ്ടതില്ല. വിദൂര വിദ്യാഭ്യാസവും വിദൂര ചികിൽസ(ടെലി മെഡിസിൻ)യും മുതൽ യാത്രാരംഗത്തു വിപ്ലവം സൃഷ്ടിക്കുന്ന ഊബർ– ഒല മാതൃകകളുമൊക്കെ സാധാരണക്കാർക്കു ലഭ്യമാകണമെങ്കിൽ ഇപ്പോഴത്തെപ്പോലെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് കിട്ടണം. അത് രാജ്യം മുഴുവൻ എത്തുകയും വേണം.
രാജ്യത്തിനു വൻ നേട്ടമേകുന്ന ഒന്നായി മൊബൈൽ ഇന്റർനെറ്റ് രംഗത്തെ ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോൾ, ടെലികോം രംഗത്തു നൂതന ആശയങ്ങൾ പൊട്ടിമുളയ്ക്കുന്നതും അതുവഴി മൽസരം ഉണ്ടാകുന്നതും ജനം സ്വാഗതം ചെയ്യും.
പരിമിതിയുടെ ടവർ
ടെലികോം മേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി മൊബൈൽ സേവനത്തിനാവശ്യമായ ടവറുകൾ സ്ഥാപിക്കാൻ നേരിടേണ്ടിവരുന്ന എതിർപ്പാണ്. എല്ലാവർക്കും ‘റേഞ്ചും സ്പീഡും’ വേണമെങ്കിലും ടവറിനോട് എതിർപ്പ്. ടവറുകൾ ഇല്ലാതെ 4ജി സേവനം പൂർണമാക്കാനാവില്ലെന്ന് ടെലികോം കമ്പനികൾ വ്യക്തമാക്കുന്നു.
(അവസാനിച്ചു)