‘അമേരിക്കയിൽ ജനിക്കുന്ന ഒരു കുട്ടി പോലും കിറ്റക്സിന്റെ ഉടുപ്പിടാത്തതായി ഉണ്ടാകില്ല. കിറ്റക്സ് തുന്നുന്ന കുട്ടിയുടുപ്പുകൾ യുഎസിലെ 28,000 സ്റ്റോറുകളിൽ ലഭിക്കും. ന്യൂജെഴ്സിയിലെ മോണ്ട്‌വേലിലാണു കിറ്റക്സ് യുഎസ്എയുടെ ആസ്ഥാനം. ഡിസൈനർ സ്റ്റുഡിയോ ഉൾപ്പെടെ 9,000 ചതുരശ്ര അടി സമുച്ചയം. കിറ്റക്സ് യുഎസ്എയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വിദേശികളാണ്’ - കിറ്റക്സ് ഗാർമെന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു ജേക്കബിന്റെ വാക്കുകളിൽ തെളിയുന്നതു കിഴക്കമ്പലമെന്ന കൊച്ചു ഗ്രാമത്തിൽ പിറന്നു യുഎസ് വരെ വളർന്നൊരു സംരംഭത്തിന്റെ വിജയ കഥ.
∙ 1993 ലാണു കമ്പനി റജിസ്റ്റർ ചെയ്തത്. തിരുപ്പൂരിലും ബെംഗളൂരുവിലും ചൈനയിലുമൊക്കെയുള്ള ഗാർമെന്റ് ഫാക്ടറികൾ സന്ദർശിച്ചു ഗുണവും ദോഷവും മനസിലാക്കി. ഫാക്ടറി കമ്മിഷൻ ചെയ്തത് 1995 ൽ. പൂർണമായും ശീതീകരിച്ച ആദ്യ ഗാർമെന്റ് ഫാക്ടറി! വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കായി ഡോർമിറ്ററിയും നിർമിച്ചു. എല്ലാ സൗകര്യങ്ങളുമുള്ള അത്തരമൊരു ഹോസ്റ്റലും ആദ്യ സംഭവം. പലരും പറഞ്ഞു: നല്ല ഫാക്ടറി. ചിലർ പറഞ്ഞു: ‘അയാൾ എന്തൊരു വിഡ്ഢിയാണ്. തുണി വാങ്ങാൻ ആരു വരും കിഴക്കമ്പലത്തേക്ക്.’ അങ്ങനെയൊരു കാര്യം ഞങ്ങളും ആലോചിച്ചിരുന്നില്ല. അഞ്ചു വർഷം വല്ലാതെ കഷ്ടപ്പെട്ടു. ഇടനിലക്കാർ വഴിയായിരുന്നു വിപണനം. അവർ ശരിക്കു ചൂഷണം ചെയ്തു.
∙ 2000ൽ യുഎസിൽനിന്നു നേരിട്ടൊരു ബയറെത്തി; വിഖ്യാതമായ ഗെർബർ ചിൽഡ്രൻസ് വെയർ. അവർ വന്നു. ഫാക്ടറിയും ഉൽപന്നങ്ങളും കണ്ടു തൃപ്തരായി. അങ്ങനെ, 5000 ഡോളറിന്റെ ഇടപാട്. നേരിട്ടുള്ള ആദ്യ വിദേശ ബിസിനസ്! അവരുടെ ബ്രാൻഡിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ. ആഗോള സാമ്പത്തികമാന്ദ്യ കാലം. ബിസിനസ് ഇടിയുന്ന കാലത്തു പക്ഷേ, കുഞ്ഞുടുപ്പുകളുടെ വിൽപന കൂടുകയാണു ചെയ്തത്. കാരണം ലളിതമായിരുന്നു. എത്ര സാമ്പത്തിക പ്രയാസമുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആരും വിട്ടുവീഴ്ച ചെയ്യില്ല. 24 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമാണ് ഞങ്ങളുടെ ഉൽപന്നങ്ങൾ. പിന്നീട്, ആഗോള ഭീമൻമാരായ വാൾമാർട് വന്നു. 29 ഗാർമെന്റ് ഫാക്ടറികൾ സന്ദർശിച്ചെങ്കിലും അവർക്ക് ഇഷ്ടപ്പെട്ടതു കിറ്റക്സ് മാത്രം. ഞങ്ങളുടെ സൗകര്യങ്ങളും ഉൽപന്ന ഗുണനിലവാരവും തന്നെയായിരുന്നു കാരണം. ഒന്നു കൂടിയുണ്ട്, ഗെർബറുമായുള്ള ബിസിനസ് അയ്യായിരം ഡോളറിൽ നിന്ന് രണ്ടു കോടി ഡോളറിലേക്കു വളർന്നു!
∙ യുഎസിലെ ഗുണനിലവാര മാനദണ്ഡങ്ങൾ അതീവ കർശനമാണ്. ഫാക്ടറിയിൽ വിവിധ ഏജൻസികളുടെ നിരന്തര പരിശോധനകളുണ്ടാകും. അവയിൽ പരാജയപ്പെട്ടാൽ കമ്പനി കരിമ്പട്ടികയിലാകും. കൊച്ചു കുഞ്ഞുങ്ങളുടെ ഉടുപ്പുകളാകുമ്പോൾ അങ്ങേയറ്റം ശ്രദ്ധ വേണം. ഒരു പോറൽ പോലും ഉണ്ടാകാത്ത വിധം മൃദുവായ തുണിയാകണം. അതേസമയം, ബലവുമുണ്ടാകണം. കുഞ്ഞുങ്ങൾ ഉടുപ്പു കടിക്കും. അതുകൊണ്ടു തന്നെ അപകടകരമായ രാസവസ്തുക്കളും നിറങ്ങളും പാടില്ല. കുഞ്ഞുങ്ങളുടെ ഉമിനീരുമായി കലർന്നാലും അപകടമില്ലാത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കൂ!
∙ തുടക്കത്തിൽ ധാരാളം മലയാളി ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ, ആകെയുള്ള 9,800 ജീവനക്കാരിൽ 60 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അസം ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാർ മിടുക്കരാണ്. തിരുപ്പൂർ ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽ ഹബുകൾ പിന്നീടു കിറ്റക്സ് മാതൃക പിന്തുടർന്ന് ജീവനക്കാർക്കു താമസസ്ഥലം ലഭ്യമാക്കി. തൊണ്ണൂറുകളിൽ അങ്ങനെയൊരു പതിവ് ഒരു ഗാർമെന്റ് കമ്പനിക്കും ഉണ്ടായിരുന്നില്ല.
∙ യുഎസിൽ മൂന്നു തരത്തിലാണു കിറ്റക്സ് ഉൽപന്നങ്ങൾ വിൽക്കുന്നത്. ഗെർബർ പോലുള്ള കമ്പനികൾക്ക് അവരുടെ ബ്രാൻഡിൽ തുന്നിക്കൊടുക്കും. രണ്ടാമത്തേതു ബ്രാൻഡ് ലൈസൻസ് വാങ്ങി ആ പേരിൽ വിൽക്കുന്നതാണ്. ലെമാസ് ബൈ കിറ്റക്സ് അതിലൊന്നാണ്. അടുത്തതു സ്വന്തം ബ്രാൻഡാണ്. ലിറ്റിൽ സ്റ്റാർ, മൈ ലിറ്റിൽ സ്റ്റാർ തുടങ്ങിയവ പൂർണമായും കിറ്റക്സിന്റെ സ്വന്തം ബ്രാൻഡുകളാണ്. സ്വന്തം ബ്രാൻഡുകളിൽ നിന്നു മാത്രം ഈ വർഷം 10 കോടി ഡോളർ (650 കോടി രൂപ) വരുമാനമാണു പ്രതീക്ഷിക്കുന്നത്. കിറ്റക്സ് ഗാർമെന്റ് പൂർണമായും കയറ്റുമതി അധിഷ്ഠിതമാണ്. നിലവിൽ 800 കോടിയാണു വരുമാനം. 2020 ൽ 2,000 കോടിയാണു ലക്ഷ്യമിടുന്നത്. ഉൽപാദന ശേഷി വർധിപ്പിക്കാൻ കോടികളാണു ചെലവിടുന്നത്. കെട്ടിടം വലുതാക്കുകയല്ല ചെയ്യുക. റോബട്ടിക് മെഷീൻ പോലുള്ളവ ഉപയോഗിച്ചാണ് ഉൽപാദനം വർധിപ്പിക്കുക. പ്രതിദിനം ആറു ലക്ഷം ഉടുപ്പുകളാണ് നിർമിക്കുന്നത്. 2020 ൽ അത് 11 ലക്ഷമാകും!