ജിഎസ്ടി വന്നതിനുശേഷം ആസ്വദിച്ചൊരു ചായ കുടിക്കാൻ പറ്റിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അതു സത്യമാണ്. ചായക്കോപ്പയിൽ ബിസ്കറ്റു മുക്കിക്കഴിക്കുന്ന ആ സുഖം കിട്ടിയിട്ടില്ലെന്ന് പറഞ്ഞാൽ കുറച്ചുകൂടി സത്യമാകും.
കാരണം ജിഎസ്ടിക്കു ശേഷം വലിയ ഹൈപ്പർമാർക്കറ്റിലും സൂപ്പർമാർക്കറ്റിലും അന്വേഷിച്ചാൽപ്പോലും ചിലപ്പോൾ ഇഷ്ടപ്പെട്ട ബിസ്കറ്റും ചായപ്പൊടിയും കിട്ടണമെന്നില്ല. ബിസ്കറ്റുകളും ചായപ്പൊടിയും തിങ്ങിനിറഞ്ഞിരുന്ന റാക്കുകളിൽ ആകെപ്പാടെയൊരു ശൂന്യത. പല ഉൽപന്നങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. കുക്കീസ്, ക്രീം ബിസ്കറ്റ് തുടങ്ങിയവയല്ലാതെ ദിവസവും ചായയ്ക്കൊപ്പം കഴിക്കുന്ന റസ്കും ബിസ്കറ്റുമൊന്നും കാണാനില്ല. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് എന്നു വിളിക്കുന്ന, വേഗം ചെലവാകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ ഷോപ്പുകളിലേക്ക് മുൻപത്തെപ്പോലെയെത്തുന്നില്ല എന്നതാണു കാരണം. ജിഎസ്ടിക്കു മുന്നോടിയായി വിതരണക്കാർ സ്റ്റോക്ക് എടുക്കാത്തതുമൂലമുള്ള ക്ഷാമവും കമ്പനികളും വിതരണക്കാരും തമ്മിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളുമെല്ലാം ഇതിനു പിന്നിലുണ്ട്. ബ്രിട്ടാനിയ, ടാറ്റ ടീ തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ കേരളത്തിലേക്കുള്ള വിതരണം പൂർണമായി നിർത്തിയിരിക്കുകയാണ്.
∙ചായകുടി മുട്ടുമോ?
കേരളത്തിൽ ജിഎസ്ടിക്കു മുൻപ് 80 ശതമാനം ഉപഭോക്തൃ ഉൽപന്നങ്ങളുടെയും നികുതിനിരക്ക് 28 മുതൽ 32 ശതമാനം വരെയായിരുന്നു. എന്നാൽ ജിഎസ്ടിയോടെ ഇത് 18 ശതമാനത്തിലേക്കു മാറി. ഓരോ ഉൽപന്നത്തിനും വിലയുടെ മൂന്നു മുതൽ അഞ്ചു ശതമാനം വരെയായിരുന്നു നേരത്തെ വിതരണക്കാർക്കു ലഭിച്ചിരുന്നത്. എന്നാൽ ജിഎസ്ടി വന്നതോടെ പ്രവർത്തനച്ചെലവു കൂടിയതിനാൽ മാർജിൻ ഉയർത്തണമെന്നാണു വിതരണക്കാരുടെ ആവശ്യം. തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക ഉയർത്തിയതും വിതരണക്കാരുടെ ഓരോ വാഹനങ്ങളിലും സ്പീഡ് ഗവേണർ നിർബന്ധമാക്കിയതുമൊക്കെ ചെലവു കൂട്ടിയ സാഹചര്യത്തിലാണ് ജിഎസ്ടി വരുന്നത്. പുതിയ സംവിധാനത്തിലേക്കു മാറിയപ്പോൾ സാങ്കേതികമായും മനുഷ്യവിഭവത്തിന്റെ കാര്യത്തിലും ചെലവു വർദ്ധിച്ചെന്നും ഡിസ്ട്രിബ്യൂട്ടർ മാർജിൻ കൂട്ടാതെ ചരക്കെടുക്കൽ സാധ്യമല്ലാത്ത സ്ഥിതിയാണെന്നും വിതരണക്കാർ പറയുന്നു. വിതരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാമെന്നും അനുഭാവപൂർവമായ നടപടിയെടുക്കാമെന്നും ടാറ്റ ഉറപ്പു നൽകിയതായി ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്യാം പ്രസാദ് മേനോൻ പറഞ്ഞു.
ജിഎസ്ടി വരുന്നതിനു തൊട്ടുമുൻപ്, അതായത് ജൂണിൽ സ്റ്റോക്ക് എടുക്കൽ കഴിയുന്നത്ര കുറയ്ക്കുക എന്ന നയമാണു വിതരണക്കാർ സ്വീകരിച്ചത്. സാധനങ്ങൾ പ്രത്യേക കിഴിവുകളും ഓഫറുകളും നൽകി വിറ്റൊഴിക്കാൻ ചില്ലറ വ്യാപാരികളും തിരക്കു കൂട്ടിയിരുന്നു. പഴയ നികുതി സമ്പ്രദായത്തിൽ സ്റ്റോക്ക് എടുക്കുന്നതു നഷ്ടമുണ്ടാക്കുമെന്നതിനാലാണ് ഇവർ ഈ നയം സ്വീകരിച്ചത്. നികുതിയടച്ചവർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ നഷ്ടപരിഹാരം ജിഎസ്ടി സംവിധാനത്തിൽ സർക്കാർ നൽകുന്നുണ്ടെങ്കിലും 18 ശതമാനം നികുതിയുള്ള ഉൽപന്നങ്ങൾക്ക് 60 ശതമാനവും 18 ശതമാനത്തിൽ താഴെ നികുതിനിരക്കുള്ള ഉൽപന്നങ്ങൾക്കു 40 ശതമാനവുമാണ് ക്രെഡിറ്റ് നൽകുക. നഷ്ടമുണ്ടാകാതിരിക്കാൻ ജൂൺ 20 മുതൽ 30 വരെ വിതരണക്കാർ സ്റ്റോക്ക് എടുത്തിരുന്നില്ല. മാർജിൻ വർദ്ധന വേണമെന്ന് കേരളത്തിലെ വിതരണക്കാർ ആവശ്യപ്പെട്ടപ്പോൾ 10 ദിവസം സ്റ്റോക്ക് എടുക്കാത്തതിന്റെ വിശദീകരണം ചോദിച്ചിരിക്കുകയാണ് ബ്രിട്ടാനിയ.
∙മാർജിൻ ഉയർത്തി കമ്പനികൾ
ഇതിനിടെ ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിഹിതം ചില കമ്പനികൾ ഉയർത്തി. 2.5 ശതമാനമാണ് ജോൺസൻ ആൻഡ് ജോൺസൻ കൂട്ടിയത്. ഐടിസി, യൂണിബിക്, പാർലേ, കോൾഗേറ്റ്, കാഡ്ബെറി തുടങ്ങിയ കമ്പനികളും ഒരു ശതമാനത്തോളം ഡിസ്ട്രിബ്യൂട്ടേഴ്സ് വിഹിതം ഉയർത്തിയിട്ടുണ്ട്.
∙മാർജിൻ കൂട്ടുമ്പോൾ
ജിഎസ്ടി അനുസരിച്ച് നികുതി കുറയുന്ന ഉൽപന്നങ്ങൾക്കു വിലയും ആനുപാതികമായി കുറയണം. എന്നാൽ വൻ കമ്പനികൾ ഈ നികുതിയിളവ്, ഉയർന്ന മാർജിനായി വിതരണക്കാർക്കു നൽകിയാൽ ഉപയോക്താവിനു വിലക്കുറവു ലഭിക്കില്ല. അതായത് ജിഎസ്ടിയുടെ ഗുണം ഉപയോക്താവിനു ലഭിക്കില്ല.