റെയിൽ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനായി അൽസ്റ്റോം, സീമെൻസ്, സ്റ്റാഡ്‌ലർ കൺസോർഷ്യങ്ങൾ രംഗത്ത്. വിമാനത്തിന്റെ ഉൾവശം പോലെ മനോഹരമായ റെയിൽവേ കോച്ചുകൾ നിർമിക്കാനുള്ള കരാറാണു കൺസോർഷ്യങ്ങളിൽ ഒന്നിന് ലഭിക്കുക. ട്രെയിൻ സെറ്റ് നിർമാണത്തിനു ഇന്ത്യൻ റെയിൽവേ കരാർ ക്ഷണിച്ചു ഏറെക്കാലമായെങ്കിലും ഇപ്പോളാണ് നടപടികൾ അവസാന ഘട്ടത്തിലെത്തിയത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളിൽ കമ്പനികൾ സ്ഥാപിക്കുക.
സീമെൻസ് -ബൊംബാഡിയർ ട്രാൻസ്പോർട്ടേഷൻ, സിആർആർസി ചൈന-അൽസ്റ്റോം ട്രാൻസ്പോർട്ട്, സ്റ്റാഡലർ ബുസാങ് എജി (സ്വിറ്റ്സർലൻഡ്) - മേധാ സെർവോ ഡ്രൈവ്സ് എന്നിവയാണു കരാറിനായി മൽസരിക്കുന്നത്.ഡിസംബറിലാണു കരാർ നടപടി പൂർത്തിയാകുക.കരാർ നേടുന്ന കമ്പനി അടുത്ത 12 വർഷത്തിനുള്ളിൽ 5000 ആധുനിക ഇലക്ട്രിക് കോച്ചുകൾ ഇന്ത്യൻ റെയിൽവേയ്ക്കു വേണ്ടി നിർമിക്കും. 13 വർഷത്തേക്കു കോച്ചുകളുടെ അറ്റകുറ്റപ്പണിച്ചുമതലയും കരാർ നേടുന്ന കൺസോർഷ്യത്തിനായിരിക്കും. പദ്ധതിയിൽ കേന്ദ്ര സർക്കാരിനു 26 ശതമാനം ഓഹരിയുണ്ടാകും.
ട്രെയിനുകളിൽ വിമാന തുല്യമായ സൗകര്യങ്ങൾ ഒരുക്കി മുന്തിയ ക്ലാസുകളിലെ യാത്രക്കാരെ തിരികെ റെയിൽവേയിലേക്കു ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമാണു പുതിയ കോച്ചുകൾ. ഓട്ടമാറ്റിക് ഡോറുകളുള്ള ആധുനിക ട്രെയിൻ െസറ്റുകൾ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയായിരിക്കും. ബിഹാറിലെ മധേപുരയിൽ ഹൈ പവർ ലോക്കോ നിർമാണത്തിനുള്ള കരാർ മുൻപു അൽസ്റ്റോം നേടിയിരുന്നു. 800 സൂപ്പർ ഹൈ പവർ ലോക്കോമോട്ടീവുകളാണു നിർമിക്കുക.
പഴഞ്ചൻ പാളങ്ങളും കാലഹരണപ്പെട്ട കോച്ചുകളും കൊണ്ടു പിടിച്ചു നിൽക്കാനാവില്ലെന്ന തിരിച്ചറിവാണു റെയിൽവേയ്ക്കുണ്ടായിരിക്കുന്നത്. ഒരോ മിനിറ്റും വിലപിടിപ്പുള്ള കാലത്ത് യാത്രയ്ക്കായി നാലും അഞ്ചും ദിവസമാണു ഇന്ത്യയിൽ ട്രെയിൻ യാത്രകൾക്കു വേണ്ടി വരുന്നത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര ഒരു രാത്രിക്കപ്പുറം നീളാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഹൈസ്പീഡ് കോറിഡോറുകളും ആധുനിക കോച്ചുകളുമൊക്കെ തയ്യാറാക്കുന്നത്.
അഹമ്മദാബാദ്- മുംബൈ ബുളളറ്റ് ട്രെയിൻ പദ്ധതിക്കു പിന്നാലെ ഡൽഹി-കൊൽക്കത്ത, ഡൽഹി-മുംബൈ, മുംബൈ-ചെന്നൈ, മുംബൈ-നാഗ്പൂർ, ഡൽഹി-അമൃത്‌സർ റൂട്ടുകളിലും ഹൈസ്പീഡ് റെയിലിനായി വിദേശ രാജ്യങ്ങളുടെ സഹായത്തോടെ സാധ്യതാ പഠനം നടക്കുന്നുണ്ട്. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സെമി-ഹൈ സ്പീഡ് റൂട്ടുകളുടെ പഠനവും സമാന്തരമായി നടക്കുന്നുണ്ട്. ഇതിലൊന്നും കേരളത്തിലെ പട്ടണങ്ങളൊന്നുമില്ലെന്നതാണു മറ്റൊരു പ്രത്യേകത. ബെംഗളൂരു, ചെന്നൈ നഗരങ്ങൾ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ട്.