ഇറച്ചിക്കോഴി വിലയില്‍ സർക്കാർ നിയന്ത്രണം പൂർണമായും തള്ളി വ്യാപാരികൾ. കോഴിവില നിശ്ചിത ഇടവേളകളിൽ വ്യാപാരികൾ തീരുമാനിക്കും. ഇക്കാര്യത്തിൽ ധനമന്ത്രിയുമായി ധാരണയിലെത്തിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. എന്നാൽ വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയെന്ന വാദം ധനമന്ത്രിയുടെ ഒാഫീസ് നിഷേധിച്ചു.
ധനമന്ത്രി നിശ്ചയിച്ച ഇറച്ചിക്കോഴിവില തിരുത്തി വ്യാപാരികൾ പുതിയ വിലയിട്ടു. ഇനി മുതൽ ഈ രീതിയിൽ വ്യാപാരികൾ തീരുമാനിച്ച് പ്രഖ്യാപിക്കുന്നതായിരിക്കും സംസ്ഥാനത്ത് കോഴി വില.കോഴി കിലോയ്ക്ക് നൂറ്റി പതിനഞ്ചു രൂപയും കോഴിയിറച്ചിയ്ക്ക് 170ഉം ആണ് ഇപ്പോൾ പുതിയ വില.ധനമന്ത്രിയുമായി വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയതായി ടി നസറുദ്ദീൻ വാർത്താകുറിപ്പിറക്കിയെങ്കിലും മന്ത്രിയുടെ ഒാഫീസ് ഇക്കാര്യം നിഷേധിച്ചു. പിന്നീട് വാർത്താസമ്മേളനം വിളിച്ച നസറുദ്ദീൻ മന്ത്രിയുമായിഫോണിൽ സംസാരിച്ചുവെന്ന് ആവര്‍ത്തിച്ചു
കോഴിവില തീരുമാനിക്കുന്നതിൽ ധനമന്ത്രിയോ സർക്കാരോ ഇടപെടേണ്ടതില്ലയെന്നാണ് ഏകോപന സമിതിയുടെ തീരുമാനം. സ്ഥിരമായി ഒരുവിലയ്ക്ക് തന്നെ കോഴിയിറച്ചി വിൽക്കാനാകില്ല.കോഴിയിറച്ചി വിലയുടെ പേരിൽ കോഴിക്കടകൾ ആക്രമിക്കുന്ന സമരങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻവാങ്ങണമെന്നും ഏകോപന സമിതി ആവശ്യപ്പെടുന്നു.