കോഴിയിറച്ചിക്ക് വില ക്രമീകരിക്കുന്ന തമിഴ്നാട് ലോബിയുടെ ഇടപെടലിൽ കേരളത്തിലെ കോഴിഫാമുകളിൽ മിക്കതും അടച്ചുപൂട്ടി. തമിഴ്നാട്ടിലെ വൻകിട കമ്പനികൾക്കുവേണ്ടി കോഴികളെ വളർത്തി കടക്കെണിയിലായവരും നിരവധിയാണ്. തമിഴ്നാട്ടിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളും തീറ്റയും കിട്ടാതെ വന്നതാണ് കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കിയത്. മനോരമ ന്യൂസ് അന്വേഷണം.
പാലക്കാട്ടു മാത്രം ഇരുനൂറിലധികം കോഴിഫാമുകൾ കഴിഞ്ഞ മൂന്നുവർഷത്തിനിടെ അടച്ചുപൂട്ടി. മിക്കതും തമിഴ്നാട്ടിലെ വൻകിട കോഴിക്കമ്പനികൾക്കുവേണ്ടി കെട്ടിപ്പൊക്കിയവ. ഇന്നിപ്പോൾ വിറകുകൂട്ടിയിടാനും കന്നുകാലികളെ കെട്ടാനുമാണ് ഫാമുകൾ ഉപയോഗിക്കുന്നത്. ബ്രോയിലർ കോഴിമുട്ടയിടുന്ന കോഴികളെ കേരളത്തിൽ കിട്ടാനില്ല. തമിഴ്നാട്ടിലെ രണ്ടു സ്വകാര്യ കമ്പനികൾ മാത്രമാണ് ബ്രോയിലർമുട്ടയുടെ ഉൽപാദകർ. അതിനാൽ തമിഴ്നാട്ടിൽ നിന്ന് മുട്ടയോ കോഴിക്കുഞ്ഞുങ്ങളെയോ കിട്ടാതെ കേരളത്തിലെ കോഴിഫാമുകൾക്ക് നിലനിൽപ്പില്ലാതായി. തീറ്റയും മരുന്നുമൊക്കെ തമിഴ്നാട്ടിൽ നിന്നു ലഭിക്കണം.
തമിഴ്നാട്ടിൽ കോഴിവളർത്തൽകേന്ദ്രങ്ങൾക്ക് സർക്കാർ സൗജന്യങ്ങളുണ്ട്. അതിനാൽ കേരളത്തിലുളളവരും തമിഴ്നാട്ടിൽ ഫാം നടത്തി ലാഭം കൊയ്യുന്നു. തമിഴ്നാട്ടിലെപ്പോലെ സൗജന്യങ്ങളൊന്നുമില്ലാതെ കോഴിഫാം നടത്തി കണക്കെണിയിലായ നിരവധിപേരാണ് നമ്മുടെ നാട്ടിലുളളത്. തമിഴ്നാട് ലോബിക്കുവേണ്ടി കേരളത്തിലെ ഉദ്യോഗസ്ഥർ നടത്തിയ നിരന്തരമായ പരിശോധനകളും കോഴിഫാമുകൾക്ക് പൂട്ടുവീഴാൻ കാരണമായി.