‘എത്ര പ്രയാസപ്പെട്ട് തരപ്പെടുത്തിയ വായ്പ ആണെന്നോ? ഒരു ജാമ്യക്കാരനെക്കൂടി കൊടുത്താൽ പണം അനുവദിച്ചു കിട്ടും. വെറുതെ ബാങ്കിൽ വരെ വന്ന് ഒരു ഒപ്പിട്ടു തന്നാൽ ഞങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരമാകും.’ സ്‌നേഹത്തോടെയും സൗമ്യമായും സുഹൃത്തുക്കളോ ബന്ധുക്കളോ അഭ്യർഥിക്കുമ്പോൾ എതിരു പറയാൻ പലർക്കും പ്രയാസമാണ്. വായ്പക്കാരുടെ പ്രശ്‌നങ്ങൾ പരിഹൃതമാകുമെങ്കിലും ജാമ്യം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ ഇവിടെ ആരംഭിക്കുകയാണ്. ജാമ്യം നിൽക്കുന്നവരുടെ ഉത്തരവാദിത്തങ്ങളും നിയമവശങ്ങളും മുൻകൂട്ടി മനസ്സിലാക്കിവേണം മറ്റുള്ളവരെ സഹായിക്കാൻ.
ആരാണ് ജാമ്യക്കാരൻ
സാധാരണഗതിയിൽ വായ്പ എടുക്കുന്നവർ തിരിച്ചടവു കൃത്യമായി നടത്തുമെന്നു ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പൂർണമായും ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ, വായ്പ തിരിച്ചുപിടിക്കാനാകുമെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണു ജാമ്യക്കാരെ ആവശ്യപ്പെടുന്നത്. വായ്പയുടെ കൃത്യമായ തിരിച്ചടവ് ഉറപ്പുനൽകൽ ചുമതലയാണു ജാമ്യക്കാരൻ നിർവഹിക്കേണ്ടത്. ധനകാര്യ സ്ഥാപനങ്ങളുടെ നഷ്ടസാധ്യത ലഘൂകരിക്കാൻ നടത്തുന്ന അധിക പരിരക്ഷയെന്നും വിശേഷിപ്പിക്കാം. പലപ്പോഴും അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടെ ജോലി ചെയ്യുന്നവർ എന്നിങ്ങനെ വായ്പക്കാരനുമായി അടുപ്പവും ബന്ധവുമുള്ളവരുടെ ജാമ്യം മാത്രമാണു മിക്ക ബാങ്കുകളും സ്വീകരിക്കുക.
സാമ്പത്തികം മാത്രമല്ല കാരണം
ഇടപാടുകാരന്റെ സാമ്പത്തിക ആരോഗ്യം മാത്രമല്ല പലപ്പോഴും വായ്പ നൽകുന്നതിനു മാനദണ്ഡമായി ബാങ്കുകൾ സ്വീകരിക്കുക. വരുമാനത്തിൽ സ്ഥിരതയില്ലാതെയിരിക്കുക, സ്ഥലം മാറിപ്പോകാനുള്ള സാധ്യത തുടങ്ങിയ സന്ദർഭങ്ങളിലും ഉറപ്പുള്ള വ്യക്തികളുടെ ജാമ്യം ആവശ്യപ്പെടും. മാത്രമല്ല, വായ്പ എടുത്ത ആൾ പണം തിരിച്ചടയ്ക്കാൻ വീഴ്ച വരുന്ന സന്ദർഭങ്ങളിൽ സാമൂഹികമായും വ്യക്തിപരമായും സമ്മർദം ചെലുത്തുന്നതിനു കൂടി കഴിവുള്ളവരെയായിരിക്കും ജാമ്യക്കാരായി തിരഞ്ഞെടുക്കുക. വായ്പക്കാരൻ മരണമടഞ്ഞാൽ കുടുംബത്തിനു ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളിൽ നിന്നു വായ്പ തിരിച്ചുപിടിക്കാനും വായ്പ തട്ടിക്കിഴിച്ചെടുക്കാനും സാധാരണഗതിയിൽ നിയമം അനുവദിക്കുന്നില്ല.
കൂട്ടായും ഒറ്റയ്ക്കും
വെറുതെ ഒരു ഔപചാരികതയെന്നു ധരിച്ച് ജാമ്യക്കടലാസുകളിൽ ഒപ്പിട്ടു നൽകുമ്പോൾ അറിഞ്ഞോ അറിയാതെയോ സമ്മതിച്ച് ഉറപ്പു നൽകുന്ന കാര്യങ്ങളെക്കുറിച്ചു വ്യക്തത വേണം. വായ്പ എടുക്കുന്നവർക്കു തുല്യമായ ഉത്തരവാദിത്തം തിരിച്ചടവിൽ കൽപിച്ചു നൽകിക്കൊണ്ടാണു പല ജാമ്യക്കരാറുകളും തയാറാക്കിയിരിക്കുന്നത്. വായ്പ എടുത്തവർ കൃത്യസമയത്തു പണം തിരികെ കെട്ടാൻ വീഴ്ച വരുത്തുമ്പോൾ വായ്പ നൽകിയ സ്ഥാപനങ്ങൾ ആദ്യമേ തന്നെ ജാമ്യക്കാരന്റെ നേരെ തിരിയുന്നതു സ്വാഭാവികം.
വായ്പ തിരിച്ചടയ്ക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുന്നതിനു വായ്പക്കാരനും ജാമ്യക്കാരനും കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്ക്കും ഉറപ്പു നൽകുന്ന രീതിയിലാണു ജാമ്യക്കരാറുകൾ. ജാമ്യക്കാരന്റെ ശമ്പളമുൾപ്പെടെയുള്ള എല്ലാ വരുമാന സ്രോതസ്സുകളും ബാങ്ക് നിക്ഷേപമുൾപ്പെടെയുള്ള സാമ്പത്തിക ആസ്തികളും സ്ഥാവര ജംഗമ സ്വത്തുക്കളും വായ്പ തിരിച്ചടയ്ക്കുന്നതിന് ഉത്തരവാദിത്തം ചെയ്തുകൊണ്ടു പൂർണമായും സമ്മതിച്ച് ജാമ്യക്കരാർ നൽകിയശേഷം തർക്കം ഉന്നയിക്കുന്നതിൽ കാര്യമില്ല. ജാമ്യക്കരാറുകൾ വായിച്ചു മനസ്സിലാക്കിയാൽ ഒപ്പിട്ടു നൽകാൻ ഏവരും രണ്ടാമതൊന്ന് ആലോചിക്കും.
വായ്പ എടുത്തപോലെ
യഥാർഥത്തിൽ പണം ലഭിച്ചതു വായ്പക്കാരനാണെങ്കിലും ഒരു കടക്കാരന്റെ അവസ്ഥയിൽ തന്നെയാണു ജാമ്യക്കാരനും നിൽക്കുന്നത്. ജാമ്യം നിന്നവർ പുതിയ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ജാമ്യം നിന്ന വകയിൽ തിരിച്ചടയ്ക്കാനുള്ള തുല്യ മാസത്തവണകൾ വരുമാനത്തിൽ നിന്ന് ഒഴിവാക്കി മാത്രമേ എത്ര തുകയ്ക്കു വായ്പയ്ക്ക് അർഹതയുണ്ട് എന്നു തീരുമാനിക്കുന്നുള്ളൂ. വായ്പ തിരിച്ചടവിൽ വരുന്ന വീഴ്ചകൾ ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോർ തകരാറിലാക്കും. മറ്റു വായ്പകൾക്കു ജാമ്യം നിന്നിട്ടുള്ളവർക്കു പുതിയ വായ്പകൾ അനുവദിക്കുന്നതിനു മിക്ക ബാങ്കുകൾക്കും മടിയാണ്.
ജാമ്യം മാറ്റാമോ?
ഒരിക്കൽ ജാമ്യം നിൽക്കുകയും അബദ്ധം മനസ്സിലാക്കി പിൻമാറണമെന്നു തീരുമാനിച്ചാൽ സ്വമേധയാ സാധിക്കില്ല. ജാമ്യം നിന്ന ബാധ്യതകൾ പൂർണമായും ഇല്ലാതായാൽ മാത്രമേ ജാമ്യക്കാരനു സ്വാതന്ത്ര്യം ലഭിക്കൂ. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ വായ്പക്കാരൻ ആവശ്യപ്പെടുകയും തുല്യ സാമ്പത്തിക ആസ്തിയെങ്കിലും ഉള്ള ബാങ്കുകൾക്കു പൂർണ തൃപ്തിയുള്ള പകര ജാമ്യക്കാരനെ അപൂർവമായി സ്വീകരിച്ചു കാണുന്നുണ്ട്.
ഇത്തരത്തിൽ പകരം ജാമ്യം നൽകുമ്പോൾ ആദ്യ ജാമ്യക്കാരന്റെ ബാധ്യതകളിൽ നിന്നു വിടുതൽ ചെയ്തതായുള്ള കത്ത് ബാങ്കിൽ നിന്നു വാങ്ങി സൂക്ഷിക്കുന്നതു നല്ലതാണ്.