സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന പരിഷ്കരിച്ചപ്പോൾ ലോട്ടറി അടിച്ചതു സർക്കാരിന്. തിങ്കൾ മുതൽ ഞായർ വരെ വിൻ–വിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, പൗർണമി എന്നിങ്ങനെ ഏഴു ലോട്ടറികളാണു സർക്കാർ പുറത്തിറക്കുന്നത്. ഒന്നിനു മുപ്പതു രൂപ വില വരുന്ന 90 ലക്ഷം ലോട്ടറികളാണു ദിവസം അച്ചടിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ 18 ലക്ഷം ടിക്കറ്റ് കൂടുതൽ അടിക്കാൻ തുടങ്ങി.
ടിക്കറ്റ് വർധിപ്പിച്ചതിന് ആനുപാതികമായി സമ്മാന ഘടനയും ഏജന്റുമാരുടെ കമ്മിഷനും വർധിപ്പിച്ചിട്ടില്ല. ഇതുവരെ 15.5 ലക്ഷം ടിക്കറ്റുകൾക്കായി 12.8 കോടി രൂപയാണു സമ്മാനമായി നൽകിയിരുന്നത്. ഇതിൽ 1.28 കോടി രൂപ ഏജന്റുമാർക്കു സമ്മാനത്തിനുള്ള കമ്മിഷനായും ലഭിക്കുമായിരുന്നു. സമ്മാനങ്ങളുടെ എണ്ണം 3.20 ലക്ഷം വർധിപ്പിച്ച് 18.7 ലക്ഷമായി ഉയർത്തിയെങ്കിലും സമ്മാനത്തുകയുടെ കാര്യത്തിൽ കേവലം രണ്ടു കോടി രൂപയുടെ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ചതു വഴി ഇതുവരെ പ്രതിദിനം വിൽപനക്കാരുടെ കമ്മിഷൻ കഴിച്ച് 25.5 കോടി രൂപ സർക്കാരിനു ലഭിക്കും. ഇതിൽ നിന്നു സമ്മാന തുകയായ 14.8 കോടിയും സമ്മാന കമ്മിഷൻ 1.5 കോടിയും കഴിച്ചാൽ ഒരു ദിവസത്തെ ലാഭം ഒൻപതു കോടിക്കു മുകളിലാണ്. സമ്മാന ഘടന പരിഷ്കരിക്കുന്നതിനു മുൻപ് ഇത് ഏഴു കോടി രൂപയായിരുന്നു.
സമ്മാന ഘടനയിൽ ഉണ്ടായ മാറ്റം ഒറ്റനോട്ടത്തിൽ വലിയ പ്രശ്നമുള്ളതായി തോന്നില്ലെങ്കിലും ഫലത്തിൽ സമ്മാന സാധ്യത വളരെ കുറഞ്ഞതായി വിൽപനക്കാർ ചൂണ്ടിക്കാണിക്കുന്നു.
മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ഇതുവരെ പത്തു പേർക്കായിരുന്നതു രണ്ട് സീരിയൽ വർധിപ്പിച്ചതിനാൽ 12 പേർക്കായി ഉയർത്തി. നാലാം സമ്മാനമായ 5,000 രൂപ നാലക്കത്തിൽ അവസാനിക്കുന്ന പത്തു നമ്പറുകൾക്കാണ് ഇതുവരെ നൽകിയിരുന്നത്. ഇത് ഒൻപതാക്കി ചുരുക്കി. ആറാം സമ്മാനമായ ആയിരം നാലക്കത്തിൽ അവസാനിക്കുന്ന മുപ്പതു നമ്പറുകൾക്കു നൽകിയിരുന്നതു മുപ്പത്തിരണ്ടായി ഉയർത്തിയിട്ടുണ്ടെങ്കിലും ഭാഗ്യ പരീക്ഷകരെ ആകർഷിക്കാൻ കഴിയില്ലെന്നു വിൽപനക്കാർ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ഏകദേശം രണ്ടു ലക്ഷം പേരാണ് ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നത്. ഇതിൽ തന്നെ അറുപതു ശതമാനം പേർ അംഗപരിമിതരോ ആരോഗ്യ സ്ഥിതി മോശമായവരോ ആണ്. ജിഎസ്ടി സംവിധാനം നിലവിൽ വന്നപ്പോഴും നിർധനരായ ലോട്ടറി കച്ചവടക്കാരുടെ പാത്രത്തിലാണ് അധികൃതർ കയ്യിട്ടത്. ഇതിന്റെ പേരിൽ ഒരു ടിക്കറ്റിന്റെ വിൽപന കമ്മിഷൻ ഒരു രൂപയോളം വെട്ടി ക്കുറച്ചു. വിൽപനക്കാരിൽ നല്ലൊരു ശതമാനവും ഏജന്റുമാരല്ല. ഏജന്റുമാർക്ക് ഇരുപത്തിയഞ്ച് ടിക്കറ്റിന്റെ ഒരു ബുക്ക് 589.60 രൂപയ്ക്കു ലഭിക്കും. എന്നാൽ, മൊത്ത കച്ചവടക്കാർ ഒരു ബുക്കിന് 605–615 രൂപയാണ് ഈടാക്കുന്നത്. കൂടാതെ ഇവർ നൽകുന്ന ടിക്കറ്റിന്റെ സമ്മാന കമ്മിഷൻ വിൽപനക്കാർക്കു ലഭിക്കില്ല.
വിൽപനക്കാരുടെ പരിമിതികൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നു ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സംസ്ഥാന ലോട്ടറി നിലനിർത്താനും കൂടുതൽ പേരെ ആകർഷിക്കാനും നടപടി വേണമെന്നാണു വിൽപനക്കാരുടെ ആവശ്യം.