ചരക്ക്, സേവന നികുതി (ജിഎസ്ടി) വരുന്നതിനു മുൻപ്, ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടതു സ്വർണക്കടകളിലായിരുന്നു. ജിഎസ്ടി വന്നാൽ സ്വർണവില റോക്കറ്റുപോലെ കുതിക്കുമെന്നു പേടിച്ച് മലയാളികളെല്ലാം സ്വർണാഭരണങ്ങൾ വാങ്ങിക്കൂട്ടി. ഓഗസ്റ്റിലും സെപ്റ്റംബറിലും നടക്കാൻപോകുന്ന കല്യാണങ്ങൾക്കു വേണ്ടി ജൂണിൽ തന്നെ പൊന്നുവാങ്ങി ലോക്കറിലാക്കി. പക്ഷേ, പേടിച്ചതുപൊലെ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ജിഎസ്ടിക്കു ശേഷമുള്ള സ്വർണവില സൂചിപ്പിക്കുന്നത്.
മൂന്നു ശതമാനമാണു സ്വർണത്തിന്റെ ചരക്ക്,സേവന നികുതി. 1.15 ശതമാനം നികുതിയും ഒരു ശതമാനം എക്സൈസ് നികുതിയുമടക്കം 2.15 ശതമാനം നികുതി നൽകിയിരുന്ന ഉപയോക്താക്കൾ ജിഎസ്ടിയോടെ സ്വർണവില കൂടുമെന്ന ഭയത്തിലായിരുന്നു. എന്നാൽ 0.85 ശതമാനം മാത്രമാണ് ജിഎസ്ടി മൂലമുണ്ടാകുന്ന വിലക്കയറ്റം.
പക്ഷേ കോംപൗണ്ടിങ് നികുതി സംവിധാനത്തിലല്ലാത്ത സ്വർണക്കടക്കാരിൽനിന്നു സ്വർണം വാങ്ങുമ്പോൾ അഞ്ചു ശതമാനം വാറ്റ് അടക്കം ആറു ശതമാനം നികുതി നൽകണമായിരുന്നു. ജിഎസ്ടിയുടെ വരവോടെ ഇതു മൂന്നു ശതമാനമായി കുറയുകയാണുണ്ടായത്.
എങ്കിലും സ്വർണവില കൂടുമെന്ന ഊഹാപോഹങ്ങളാണ് ജിഎസ്ടി ചർച്ചകളിൽ നിറഞ്ഞുകേട്ടത്. പക്ഷേ ജിഎസ്ടി വന്നപ്പോൾ വില കൂടിയില്ലെന്നു മാത്രമല്ല, കുറയുകയാണുണ്ടായത്. അതായത് 21,880 രൂപ പവനു വിലയുണ്ടായിരുന്ന ജൂലൈ ഒന്നിന് നികുതിയിനത്തിൽ ജിഎസ്ടി മൂലം കൂടേണ്ടിയിരുന്നത് 185 രൂപയാണ്. എന്നാൽ ജൂലൈ 10 ആയപ്പോഴേക്ക് വിലയിൽ 650 രൂപ കുറവുവന്നതോടെ, ഉപയോക്താവിന് നികുതിവർധനയെ മറികടക്കുന്ന നേട്ടമുണ്ടായി.
രാജ്യാന്തര കാര്യങ്ങളും അൽപം ആഭ്യന്തര കാര്യവും
സ്വർണവില നിശ്ചയിക്കുന്നതു രാജ്യാന്തര ഘടകങ്ങളാണ്. അങ്ങ് ഉത്തരകൊറിയയിലിരുന്ന് പ്രസിഡന്റ് കിങ് ജോങ് ഉന്നിന് ഒരു മിസൈൽ പരീക്ഷണം നടത്തിയേക്കാമെന്ന തോന്നലുണ്ടാകുന്ന നിമിഷം സ്വർണവിലസൂചികയിൽ പച്ചലൈറ്റു കത്തും. വില കുതിച്ചുയരും. ഉത്തരകൊറിയയ്ക്കു മറുപടി കൊടുക്കുമെന്ന് അമേരിക്ക അടുത്തദിവസം പറഞ്ഞാൽ വില വീണ്ടും കുതിച്ചുയരും. ഇങ്ങനെ ലോകനേതാക്കൾ എന്തു ചിന്തിക്കുന്നു എന്നു കാത്തിരിക്കുന്നതു സ്വർണവില മാത്രമല്ല, ഡോളറിന്റെ മൂല്യവും ഓഹരിവിപണികളിലെ വ്യാപാരവുമെല്ലാം തീരുമാനിക്കുന്നത് ഇത്തരം രാജ്യാന്തര ഘടകങ്ങളാണ്.
രാജ്യങ്ങൾ തമ്മിൽ യുദ്ധമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ വന്നാൽ ഡോളറിൽനിന്നും ഓഹരികളിൽനിന്നുമുള്ള നിക്ഷേപങ്ങൾ സ്വർണത്തിലേക്കു മാറ്റാൻ വൻ നിക്ഷേപകർ ശ്രമിക്കും. സ്വർണം സുരക്ഷിത സ്വർഗമെന്ന ചിന്ത നിക്ഷേപകരിലുണ്ടായാൽ അവർ ഡോളറും ഓഹരികളും വിറ്റും വിലപിടിപ്പുള്ള ലോഹങ്ങൾ വാങ്ങിക്കൂട്ടും. അങ്ങനെ രാജ്യാന്തരതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും. വീണ്ടും യുദ്ധസാഹചര്യങ്ങളൊന്നുമില്ലെന്ന ആശ്വാസം ലഭിക്കുമ്പോൾ വാങ്ങിയ സ്വർണം വിറ്റഴിക്കുകയും ചെയ്യും. സ്വർണവിലയിൽ കയറ്റിറക്കങ്ങളുണ്ടാകുന്നതിങ്ങനെയാണ്.
കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പിറ്റേന്നുതന്നെ രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിനു (31.1ഗ്രാം) 1200 ഡോളറിൽ നിന്ന് 1225 ഡോളറായി ഉയർന്നു. 2% വിലക്കയറ്റം. പക്ഷേ, ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളൊന്നും യുദ്ധകാഹളമല്ലെന്ന തിരിച്ചറിവു വിപണിയിലുണ്ടായി. പെട്ടെന്നുതന്നെ വിപണി സ്ഥിരത കൈവരിക്കുകയും ചെയ്തു.
ജൂലൈ ഒന്നിനു ശേഷം സ്വർണവിലയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കിയ ഒരു ഘടകം പക്ഷേ, ജിഎസ്ടി ആണെന്നു പറയേണ്ടി വരും. കാരണം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപയോക്താക്കളാണ് ഇന്ത്യ. ഇന്ത്യയിലുണ്ടായ വലിയ നികുതി പരിഷ്കരണം രാജ്യാന്തര വിപണിയെ സ്വാധീനിക്കുന്നുണ്ട്. സ്വർണത്തിനേർപ്പെടുത്തിയ ജിഎസ്ടി മൂന്നു ശതമാനമാണെന്ന കൗൺസിലിന്റെ തീരുമാനം വന്നതോടെ ചില്ലറവ്യാപാരികൾ ജൂൺ മാസത്തിൽത്തന്നെ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി.
വരുന്ന മൂന്നു നാലു മാസത്തേക്കുള്ള (കേരളത്തിൽ ഓണവിപണിയിലേക്കുള്ളതടക്കം) സ്വർണം വ്യാപാരികൾ സ്റ്റോക് ചെയ്തു. സാധാരണ ജൂൺ മാസത്തിലുണ്ടാകുന്നതിനേക്കാൾ ഡിമാൻഡ് രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ജൂൺമാസത്തിലുണ്ടായി. അങ്ങനെ ഡിമാൻഡ് കൂടിയപ്പോൾ ആനുപാതികമായി വിലയും കൂടി.
സ്റ്റോക് ആവശ്യത്തിനുള്ളതിനാൽ ഇന്ത്യൻ ചില്ലറവിൽപനക്കാരിൽനിന്നു സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടാകുന്ന ഡിമാൻഡ് ഈ വർഷമുണ്ടാകില്ലെന്ന് ആലപ്പാട്ട് ജ്വല്ലറി ഉടമ ആന്റണി ആലപ്പാട്ട് പറയുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ ആവശ്യക്കാർ രാജ്യാന്തരവിപണിയിൽ സ്വർണത്തോടു മുഖം തിരിച്ചപ്പോൾ വിലയിലും ഇടിവുണ്ടാകുകയാണ്.