ജിഎസ്ടി നടപ്പിലായതോടെ സംസ്ഥാനത്ത് പ്ലൈവുഡ് ഉൽപാദനത്തിൽ അറുപത് ശതമാനത്തിന്റെ കുറവ്. നികുതി ഇരുപത്തിയെട്ട്് ശതമാനമായി വര്‍ധിച്ചതിനാൽ ചെറുകിട കമ്പനികളുടെ പ്ലൈവുഡിന് ആവശ്യകത കുറഞ്ഞതാണ് ഉൽപാദനം ഇടിയാൻ കാരണം. വൻകിട കമ്പനികളുടെയും ചെറുകിടകമ്പനികളടെയും പ്ലൈവുഡിന് ഒരേ നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചെറുകിട കമ്പനികളുടെ പ്ലൈവുഡിന് കിഞ്ഞമാസംവരെ കേരളത്തിനകത്ത് പതിനാലരശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ രണ്ട് ശതമാനവും. എന്നാൽ ചരക്കുസേവനനികുതിയിൽ ചെറുകിട കമ്പനികളുടെയും വൻകിട ബ്രാൻഡഡ് കമ്പനികളുടെയും നികുതി ഏകീകരിച്ചു. ഇതോടെ ചെറുകിട കമ്പനികളുടെ പ്ലൈവുഡ് വിൽപനയിൽ ഇടിവുണ്ടായി. ഒരേവിലയായതിനാൽ ആവശ്യക്കാർ ബ്രാൻഡഡ് ഉൽപന്നം തിരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം.
സാധാരണക്കാരന് ഇരുപത്തിയെട്ട്ശതമാനം നികുതി താങ്ങാനാവില്ലെന്ന് പ്ലൈവുഡ് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് ഏണ്ണൂറോളം ചെറുകിട കമ്പനികളാണ് ഈമേഖലയിൽ പ്രവർത്തിക്കുന്നത്. നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ കമ്പനികൾ പൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് ഉടമകൾ.