കോഴിക്കോട് നഗരത്തിലെ പാരഗൺ ഹോട്ടലിൽ എക്സ്പ്രസ് എന്ന പേരിലൊരു മുറിയുണ്ട്. മീൻകറി കൂട്ടി ഉച്ചയൂണിന് ഇവിടെ 35 രൂപയേയുള്ളു. പതിവു പോലെ ഊണു കഴിച്ച് 35 രൂപ കൗണ്ടറിൽ കൊടുത്തിറങ്ങുമ്പോൾ കാഷ്യർ പിടികൂടി. നാലു രൂപ കൂടി തരണം. അതെന്തിനാ? ജിഎസ്ടി 12 ശതമാനമാണ്.
അല്ലാ, ഹോട്ടൽ തുടങ്ങിയതും വളർന്നതും ഈ മുറിയിൽ നിന്നാണെന്നും ഇവിടെ ഒരിക്കലും വില കൂട്ടില്ലെന്നുമൊക്കെയല്ലേ പറഞ്ഞിരുന്നത്?
അതൊക്കെ ശരിയാണ്, ഞങ്ങൾ വില കൂട്ടിയതല്ല. നികുതി പിരിച്ചു കൊടുക്കണമെന്നു സർക്കാർ പറഞ്ഞതാണ് – മനേജർ കെ.സി.നെൽസൺ പറഞ്ഞു.
ചുറ്റും നോക്കി, ഞാൻ മാത്രമല്ല, വിലയുടെ പേരിൽ തർക്കിക്കുന്ന വേറെയും ചിലരെ കണ്ടു. അവരൊക്കെയും പതിവുകാരാണ്. ഞങ്ങൾ വീട്ടിൽ തന്നെ കഴിച്ചോളാം എന്നായി ചിലർ.
‘‘എസിയുള്ളതിന്റെ പേരിൽ 18 ശതമാനം വാങ്ങണമെന്നാണ് പറയുന്നത്. ഞങ്ങൾ നോൺ എസിയിൽ 12 ശതമാനമേ വാങ്ങുന്നുള്ളു’’ എന്നു നെൽസൺ.
എന്തായാലും ഒരു ഗുണമുണ്ടായി, കഴിക്കുന്നവരൊക്കെ ബില്ലു വാങ്ങിയാണ് മടങ്ങുന്നത്. ചിലരൊക്കെ ബില്ലിന്റെ ഫോട്ടോയെടുക്കുന്നു.
‘ശരിക്കും ഞങ്ങൾക്കു നഷ്ടമാ, പതിവുകാരു പലരും വരുന്നതു നിർത്തി’ – നെൽസൺ പറഞ്ഞു. ഇനി പുറത്തൂന്നു കഴിക്കാൻ തോന്നിയാൽ പാഴ്സൽ വാങ്ങിയേക്കാമെന്നു കരുതേണ്ട.. അതിനും ജിഎസ്ടിയുണ്ട്, 12 ശതമാനം.
ഹോട്ടലിൽ പോയാൽ കീശ കീറുമെന്നുറപ്പായി. സ്വന്തമായി വീട്ടിൽ വച്ചുണ്ണുന്നതാണ് ലാഭം. ഇറച്ചിക്കോഴിയുടെ നികുതി എടുത്തു കളഞ്ഞതു കൊണ്ട് കോഴിക്കറി തന്നെ വയ്ക്കാമെന്നുറപ്പിച്ചു പോയതു നഗരത്തിലെ തിരക്കേറിയ കോഴിക്കടയിലേക്ക്. ഇല്ല, അവിടെ തീരെ തിരക്കില്ല, കച്ചവടക്കാരനും ബംഗാളി പണിക്കാരനും മാത്രം. ഭാഗ്യം, ക്യൂ നിൽക്കാതെ ചിക്കൻ വാങ്ങാലോ.
‘‘ഒരു കിലോ ചിക്കൻ’’.
220 രൂപ, കുറച്ചു ദയനീയ സ്വരത്തിൽ കടക്കാരൻ റിയാസ് മറുപടി പറഞ്ഞു.
നികുതി കുറച്ചുള്ള തുക പറ.
അതാണു ചേട്ടാ 220 രൂപ.
അതെന്താണു സുഹൃത്തെ, കഴിഞ്ഞയാഴ്ച 190 രൂപയ്ക്കല്ലേ തന്നത്. 14.5 ശതമാനം നികുതി കുറയുമ്പോൾ വില പിന്നേയും കുറയേണ്ടേ?
‘‘കുറയണം, പക്ഷേ, ഇക്കാര്യം നാട്ടിലെ സകല കോഴി വളർത്തലുകാർക്കും അറിയാം. ജിഎസ്ടി വന്നു വിലയുടെ കാര്യം അറിഞ്ഞിട്ടു കോഴിയെ വളർത്താമെന്ന തീരുമാനത്തിലാണ് അവര്. ഇപ്പോൾ കോഴിയുള്ളത് തമിഴ്നാട്ടുകാരുടെ കയ്യിലാണ്. അവരാണെങ്കിൽ പറയുന്നതാണ് വില. തർക്കിച്ചാൽ കോഴി കിട്ടില്ല. ഇടനിലക്കാർ വഴി കോഴി എത്തുമ്പോൾ 220 രൂപയ്ക്കു വിറ്റാൽ പോലും മുതലാകില്ല’’. അപ്പോൾ കഴിക്കറിയും സ്വാഹ. ഇതിലും ഭേദം 12 ശതമാനം നികുതി കൊടുത്ത് 39 രൂപയ്ക്ക് ഊണു കഴിക്കുന്നതാ.
മടങ്ങും വഴി മാർബിൾ, ഗ്രാനൈറ്റ് ഷോറുമിലും കയറി. മന്ത്രി തോമസ് ഐസക് പറഞ്ഞത് ഇവിടെയെങ്കിലും നടപ്പായോ എന്നറിയണമല്ലോ? മന്ത്രിയുടെ കണക്കു പ്രകാരം ഒന്നര ശതമാനത്തിന്റെ ലാഭം മാർബളിന്മേൽ കിട്ടൂല്ലോ.
ഇല്ല. ഒന്നര ശതമാനം ലാഭം കിട്ടൂല്ല, പകരം 12 ശതമാനം വില വർധനയാണ് മാർബിളിനുണ്ടാവുക, മാർബിൾ ഗാലറിയിലെ സെയിൽ എക്സിക്യൂട്ടിവ് സാജിത് അലി പറഞ്ഞു.
മാർബിളിന് ഞങ്ങൾ ഇതുവരെ 16 ശതമാനം നികുതിയാണ് നൽകിയിരുന്നത്.
അതെങ്ങനെ ശരിയാകും സാജിതേ, മന്ത്രിയുടെ കണക്കിൽ 29.5 ശതമാനം നികുതിയല്ലേ നിങ്ങൾ അടച്ചിരുന്നത്.
അല്ല, മാർബിളിനു 16 ശതമാനം നികുതിയേ നൽകിയിട്ടുള്ളു. മാർബിൾ എന്നു പറയുന്നത് വലിയ കല്ലുകളായാണ് എത്തുന്നത്. അതിൽ പാളി മുറിച്ചാണ് നമ്മൾ റീട്ടെയിൽ ഷോപ്പുകളിൽ വിൽക്കുന്നത്. അതിനു 16 ശതമാനമേ നികുതിയുള്ളു. ജിഎസ്ടി വന്നതോടെ 28 ശതമാനമായി.
അപ്പോൾ വില കുറയില്ലേ
‘‘കുറയും, ടൈൽസിനു കുറയും. ഒരു ശതമാനത്തിന്റെ കുറവുണ്ടാകും. ഈ കുറവു കാര്യമായ ഗുണം ചെയ്യില്ല’’.
ബാത്ത് റൂം ഫിറ്റിങ്സിന് ഉപയോഗിക്കുന്ന ബ്രാസിൽ നിർമിച്ച സാധനങ്ങൾക്കു വില കുറയും. 10 ശതമാനത്തിന് അടുത്തു കുറവുണ്ടാകും. അല്ലാതെ മറ്റു കുറവുകളൊന്നും പ്രതീക്ഷിക്കേണ്ട.
ഊണിനും കുറയില്ല, കോഴിക്കും കുറയില്ല, മാർബിളിനും കുറയില്ല. കയ്യിലിരിക്കുന്ന കാശിനു മാത്രം നല്ല കുറവുണ്ട്. ഇനി നിന്നാൽ അതു തീർത്തും കുറയും. അപ്പോഴെങ്കിലും സർക്കാർ ഒപ്പമുണ്ടായാൽ മതിയായിരുന്നു.