രാജ്യത്തെ മുൻനിര കമ്പനികളായ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസും മുകേഷ് അംബാനിയുടെ ജിയോയും തുറന്ന പോരിലേക്ക്. ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്ന ജ്യേഷ്ഠന്റെ റിലയൻസ് ജിയോയാണ് തന്റെ കമ്പനി ആർകോമിനെ വൻ നഷ്ടത്തിലേക്ക് വലിച്ചിട്ടതെന്ന് അനിൽ അംബാനി പരോക്ഷമായി ആരോപിച്ചു. സൗജന്യ ഓഫറുകളിലൂടെ വിപണി പിടിച്ചെടുത്ത പുതിയ ടെലികോം കമ്പനിയാണ് ആർകോമിന്റെ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിലെന്നും അനിൽ പറഞ്ഞു.
എന്നാൽ മൂന്നു മാസമായി ബാങ്കുകളുടെ കടം തിരിച്ചടക്കുന്നില്ലെന്ന ആരോപണം ആർകോം മേധാവി നിഷേധിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ആർകോം ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് ഇത്രയും വലിയ നഷ്ടം നേരിടുന്നത്. മിക്ക കമ്പനികളുടെയും കടബാധ്യത വിപണി മൂലധനത്തേക്കാൾ മുകളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കടബാധ്യത വർധിച്ചതും വരുമാനത്തിൽ കുറവുണ്ടായതും ടെലികോം കമ്പനികളെ എല്ലാ സർവീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ടെലികോം വിപണിയിലെ വൻ പ്രതിസന്ധികൾക്ക് കാരണം ജിയോയുടെ അതിരുവിട്ട സൗജന്യമാണെന്നും ആർകോം കുറ്റപ്പെടുത്തി.
ചില ബാങ്കുകൾക്കുള്ള തിരിച്ചടവ് വൈകിപ്പിച്ചിട്ടുണ്ട്. ഈ തുക അടയ്ക്കാൻ ഡിസംബർ വരെ സമയം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികള്‍ സെപ്റ്റംബറോടെ നടപ്പാക്കാനാകും. കുറച്ചു ബാങ്കുകള്‍ ഡിസംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ആർകോം മേധാവി അറിയിച്ചു. 45,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരിച്ചടക്കേണ്ടത്.
ടെലികോം വരിക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകാനായി ടവർ ബിസിനസ് സ്ഥാപനമായ ബ്രൂക്ക്ഫീൽഡിന് വിൽക്കുന്നതും എയർസെല്ലുമായുള്ള ലയനവും പൂർത്തിയാകുന്നതോടെ 25,000 കോടി രൂപയുടെ ബാധ്യത കുറയ്ക്കാൻ സാധിക്കും. കടബാധ്യത തീർത്ത് വിപണിയിലേക്ക് തിരിച്ചുവരുമെന്നും ആർകോം മേധാവി പറഞ്ഞു.