മൈക്രോസോഫ്റ്റിലെ പുനഃസംഘടന ആയിരത്തിലേറെ ജീവനക്കാരുടെ തൊഴിൽ നഷ്ടമായേക്കും. മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുക. കമ്പനി ജീവനക്കാർക്കയച്ച കത്തിൽ പിരിച്ചുവിടലിനെക്കുറിച്ച് പറയുന്നില്ലെങ്കിലും ജീവനക്കാരെ സാരമായി ബാധിക്കുമെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനയെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
സോഫ്റ്റ്‌വെയർ സേവനങ്ങളേക്കാളും ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സർവീസിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. മൈക്രോസോഫ്റ്റിന് കോടികളുടെ ലാഭമുണ്ടാക്കികൊടുത്ത വിൻഡോസ് ഉൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ മേഖലയിലെ വരുമാനത്തിലുണ്ടായ ഇടിവാണ് പുതിയ ചുവടുമാറ്റത്തിനു പിന്നിൽ.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അഷ്വർ, ഓഫീസ് 365 ക്ലൗഡ് സേവനങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈ മേഖലയിൽ ആമസോണിൽനിന്നും ഗൂഗിളിൽ നിന്നുമാണ് മൈക്രോസോഫ്റ്റ് കടുത്ത മൽസരം നേരിടുന്നത്. 2014ൽ 18,000. 2015ൽ 7,800. 2016ൽ 4700 തൊഴിൽ അവസരങ്ങളാണ് മൈക്രോസോഫ്റ്റ് വെട്ടിക്കുറച്ചത്.