രാജ്യത്ത് ഗർഭനിരോധന മാർഗങ്ങളുടെ നികുതി ഒഴിവാക്കി കേന്ദസർക്കാർ തീരുമാനം. ജീവിതശൈലീ രോഗങ്ങളുടേതുൾപ്പെടെ 814 ഇനം മരുന്നുകൾ കൂടി ജി എസ് ടി പരിധിയിൽപ്പെടുത്തി. ഇൻസുലിൻ അടക്കം അവശ്യ മരുന്നുകളുടെ വില കുറച്ചെങ്കിലും പുതിയ എം ആർ പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിലെത്താതെ, പ്രയോജനം രോഗികൾക്ക് ലഭിക്കില്ല.
എല്ലാത്തരം ഗർഭനിരോധന ഗുളികകളേയും നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കാനാണ് തീരുമാനം. ഗർഭ നിരോധന മാർഗങ്ങളായ കോണ്ടം, കോപ്പർ ടീ എന്നിവയുടേയും നികുതി ഒഴിവാക്കി. ഇതോടെ ഈ ഗർഭ നിരോധന മാർഗങ്ങൾക്ക് വില കുറയും. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നടപടി. 814 തരം മരുന്നുകൾ കൂടി ജി എസ് ടിയുടെ പരിധിയിൽപ്പെടുത്തി.
ഇതിൽ 73 ശതമാനം മരുന്നുകൾക്കും വില അതേപടി തുടരുകയോ മൂന്നു ശതമാനം മുതൽ ആറു ശതമാനം വരെ വർധനയുണ്ടാകുകയോ ചെയ്യുമെന്നാണ് വിലയിരുത്തൽ. എന്നാൽ ജി എസ് ടി കൗൺസിൽ ജീവൻ രക്ഷാ മരുന്നുകളുടെ പട്ടികയിൽപ്പെടുത്തിയ ഇൻസുലിനടക്കമുള്ള ഇനങ്ങൾക്ക് വില കുറയും.
പക്ഷേ ഗുണം രോഗികളിലെത്താൻ മാസങ്ങളെടുത്തേക്കും. പുതിയ എം ആർ പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിലെത്താനുള്ള കാലതാമസമാണ് കാരണം. കൂടുതൽ നികുതി നല്കി വാങ്ങിയ മരുന്നുകൾ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് വ്യാപാരികൾക്ക് നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല.
വില സംബന്ധിച്ച ആശയക്കുഴപ്പം നില നില്ക്കുന്നതിനാൽ സ്റ്റോക്കെടുക്കുന്നതിൽ വ്യാപാരികൾ വരുത്തിയിരിക്കുന്ന കുറവ് വരും ദിവസങ്ങളിൽ മരുന്നു ക്ഷാമത്തിനും കാരണമാകാം.