ജിഎസ്ടി നടപ്പിലാക്കിയതോടെ പണികിട്ടിയത് കുമളി ചെക്പോസ്റ്റിലെ എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ്. വാണിജ്യ നികുതി വകുപ്പ് ചെക്പോസ്റ്റുകൾ തുറന്നിട്ടതോടെ ഇരുവകുപ്പുകളുടെയും വാഹന പരിശോധന അവതാളത്തിലായി. നടുറോഡിൽ കയറി നിന്ന് വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ.
വെള്ളിയാഴ്ച രാത്രിയാണ് കുമളി ചെക്പോസ്റ്റിലെ ക്രോസ് ബാർ വാണിജ്യ നികുതി ഉദ്യോഗസ്ഥർ ഉയർത്തിവെച്ചത്. ഇതോടെ ഏത് വാഹനങ്ങൾക്കും തടസംകൂടാതെ കടന്നുപോകാവുന്ന തുറന്ന ചെക്ക്പോസ്റ്റായി കുമളി മാറി. മോട്ടോർ വാഹന വകുപ്പും എക്സൈസും വാഹനങ്ങൾ തടയാൻ ആശ്രയിച്ചിരുന്നത് വാണിജ്യ നികുതി വകുപ്പിന്റെ ക്രോസ് ബാറിനെയാണ്. 1958ൽ ചെക്പോസ്റ്റ് ആരംഭിച്ചതുമുതൽ ക്രോസ് ബാറിന്റെ നിയന്ത്രണം വാണിജ്യ നികുതി വകുപ്പിനാണ്.
പരസ്പര സഹകരണത്തോടെ പോയതിനാൽ പുതിയ ക്രോസ് ബാറുകൾ സ്ഥാപിക്കാനുള്ള ചിന്ത മറ്റു വകുപ്പുകൾക്കും ഉണ്ടായില്ല. ക്രോസ് ബാർ താഴ്ത്തി കെട്ടി നിർത്താൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കയർ അഴിച്ചു കൊണ്ടു പോയതാണ് വിനയായത്. കഞ്ചാവും കള്ളക്കടത്ത് വസ്തുക്കളും സ്ഥിരമായി കടത്തുന്ന ചെക്പോസ്റ്റിൽ ഇതോടെ പരിശോധനയും താളം തെറ്റി.
നടുറോഡിൽ കൈഉയർത്തി നിൽക്കുന്ന ഉദ്യോഗസ്ഥരെ മിക്കവരും വെട്ടിച്ച് കടന്നുകളഞ്ഞു. കമ്പത്ത് നിന്ന് വലിയ തോതിൽ കഞ്ചാവ് എത്തുന്നത് കുമളി വഴിയാണ്. ഇത് പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ മാത്രമാണ് രംഗത്തുള്ളത്. പുതിയ കയറോ, ക്രോസ് ബാറോ സ്ഥാപിക്കണമെന്നാവശ്യം കുമളിയിലെ എക്സൈസ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ച് കഴിഞ്ഞു.